മക്ക – രാജ്യത്ത് നിലവിലുള്ള നിയമ, നിർദ്ദേശങ്ങൾ ലംഘിച്ച് ഹജ് നിർവഹിക്കുകയെന്ന ലക്ഷ്യത്തോടെ മരുഭൂമിയിലൂടെ മക്കയിലേക്ക് കാൽനടയായി കടക്കാൻ ശ്രമിച്ച പ്രവാസികളെ ഹജ്, സുരക്ഷാ സേന പിടികൂടി. നാലു ഈജിപ്തുകാരും ഒരു യെമനിയുമാണ് പെർമിറ്റില്ലാതെ ഹജ് നിർവഹിക്കാൻ ശ്രമിച്ച് ദുർഘടമായ മരുഭൂമി വഴി മക്കയിലേക്ക് കാൽനടയായി സഞ്ചരിക്കുന്നതിനിടെ കുടുങ്ങിയത്. ഡ്രോൺ നിരീക്ഷണത്തിലൂടെയാണ് സംഘത്തെ ഹജ്, സുരക്ഷാ സേന കണ്ടെത്തിയത്. ഇവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചു.
ഡ്രോൺ നിരീക്ഷണത്തിലൂടെ സംഘത്തെ കണ്ടെത്തുന്നതിന്റെയും പോലീസ് വാഹനങ്ങൾ കുതിച്ചെത്തി കസ്റ്റഡിയിലെടുക്കുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു.
പെർമിറ്റില്ലാതെ ഹജ് നിർവഹിക്കാൻ ശ്രമിച്ച് കുടുങ്ങുന്നവർക്ക് 20,000 റിയാൽ തോതിൽ പിഴ ചുമത്തും. ഇത്തരക്കാരെ മക്കയിലേക്ക് കടത്താൻ ശ്രമിക്കുന്നവർക്ക് 1,00,000 റിയാൽ തോതിൽ പിഴ ചുമത്തി വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്യും. ഹജുമായി ബന്ധപ്പെട്ട നിയമ, നിർദ്ദേശങ്ങൾ പാലിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് എല്ലാവരോടും ആവശ്യപ്പെട്ടു. ഇവ ലംഘിക്കുന്നവരെ കുറിച്ച് മക്ക, മദീന, റിയാദ് കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് അറിയിക്കണമെന്നും പൊതുസുരക്ഷാ വകുപ്പ് എല്ലാവരോടും അഭ്യർഥിച്ചു
പെർമിറ്റില്ലാതെ ഹജ് നിർവഹിക്കാൻ ശ്രമിക്കുന്നവരെ തടയാൻ മക്കക്കും പുണ്യസ്ഥലങ്ങൾക്കും ചുറ്റും സുരക്ഷാ വകുപ്പുകൾ ശക്തമായ സുരക്ഷാ വലയം തീർത്തിട്ടുണ്ട്.
















Leave a Reply