ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സീസൺ ക്രമീകരണങ്ങളുടെ ഭാഗമായി മക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി പത്രം ഓൺലൈനായി ലഭ്യമാക്കുന്നത് സൗദി പാസ്പോർട്ട് വിഭാഗം (ജവാസാത്ത്) കൂടുതൽ എളുപ്പമാക്കി.
ആറ് പ്രത്യേക വിഭാഗം ആളുകൾക്ക് കൂടി ഇപ്പോൾ അബ്ഷിർ പ്ലാറ്റ്ഫോം വഴി നേരിട്ട് പെർമിറ്റിന് അപേക്ഷിക്കാവുന്നതാണെന്ന് ജവാസാത്ത് വ്യക്തമാക്കി.
ഹജ്ജ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഏപ്രിൽ 19 (ദുൽ ഖഅ്ദ 1) മുതൽ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പെർമിറ്റില്ലാത്തവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിവിധ വിഭാഗങ്ങൾക്കായി ജവാസാത്ത് ഓൺലൈൻ സൗകര്യം വിപുലീകരിച്ചത്.
പ്രീമിയം റെസിഡൻസി ഉള്ളവർ, നിക്ഷേപകർ, ജി.സി.സി (GCC) രാജ്യങ്ങളിലെ പൗരന്മാർ, സൗദി പൗരന്മാരുടെ വിദേശികളായ മാതാക്കൾ, സൗദി പൗരന്മാരുടെ വിദേശികളായ കുടുംബാംഗങ്ങൾ, ഗാർഹിക തൊഴിലാളികൾ എന്നീ ആറ് വിഭാഗങ്ങൾക്കാണ് പെർമിറ്റ് അനുവദിക്കുക
ഇതുകൂടാതെ, സാധാരണ തൊഴിലാളികൾക്കുള്ള പെർമിറ്റുകൾ അബ്ഷിർ അല്ലെങ്കിൽ ‘മുഖീം’ പോർട്ടൽ വഴി തൊഴിലുടമകൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിനായി ജവാസാത്ത് ഓഫീസുകൾ നേരിട്ട് സന്ദർശിക്കേണ്ടതില്ല.
ഹജ്ജ് സുരക്ഷാ സൈന്യത്തിൻ്റെ നിർദ്ദേശപ്രകാരം മക്കയിൽ ജോലി ചെയ്യുന്നവർക്കുള്ള പെർമിറ്റ്, മക്കയിൽ ഇഖാമയുള്ളവർ, അല്ലെങ്കിൽ സാധുവായ ഹജ്ജ് പെർമിറ്റ് ഉള്ളവർ എന്നിവർക്ക് മാത്രമേ നിലവിൽ മക്കയിലേക്ക് പ്രവേശനം അനുവദിക്കൂ. നിശ്ചിത പെർമിറ്റില്ലാതെ എത്തുന്ന താമസക്കാരെ ചെക്ക് പോസ്റ്റുകളിൽ നിന്ന് തിരിച്ചയക്കും.
ഹജ്ജ് തീർത്ഥാടനം സുരക്ഷിതമാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
















Leave a Reply