ജിദ്ദ:വിദേശങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകരെ ഈ വർഷം സൗദിയിലെ ആറു വിമാനത്താവളങ്ങൾ വഴി എത്തിക്കുമെന്ന് സൗദിയ അറിയിച്ചു. ലോകത്തെ 100 വിമാനത്താവളങ്ങളിൽ നിന്ന് സൗദിയ ഹജ് തീർഥാടകരെ പുണ്യഭൂമിയിലെത്തിക്കും. സൗദിയ ഗ്രൂപ്പിനു കീഴിലെ സൗദിയ, ഫ്‌ളൈ അദീൽ, സൗദിയ പ്രൈവറ്റ് ഏവിയേഷൻ എന്നീ മൂന്നു വിമാന കമ്പനികൾ വഴി ലോക രാജ്യങ്ങളിൽ നിന്ന് 12 ലക്ഷത്തിലേറെ ഹജ് തീർഥാടകർക്ക് ഇത്തവണത്തെ ഹജിന് സൗദിയ യാത്രാ സൗകര്യം നൽകും. സൗദിയ ഗ്രൂപ്പിനു കീഴിൽ നിലവിൽ 164 വിമാനങ്ങളാണുള്ളത്. കൂടുതൽ ഹജ് തീർഥാടകർക്ക് യാത്രാ സൗകര്യം നൽകാൻ 12 വിമാനങ്ങൾ കൂടി സൗദിയ ഗ്രൂപ്പ് പ്രയോജനപ്പെടുത്തും.
ഷെഡ്യൂൾ ചെയ്ത നൂറിലേറെ വിമാനത്താവളങ്ങളിൽ നിന്നും 14 സീസണൽ ഡെസ്റ്റിനേഷനുകളിൽ നിന്നും സൗദിയ ഹജ് തീർഥാടകർക്ക് യാത്രാ സൗകര്യം നൽകും. ജിദ്ദ, റിയാദ്, ദമാം, മദീന, തായിഫ്, യാമ്പു വിമാനത്താവളങ്ങൾ വഴിയാണ് തീർഥാടകരെ രാജ്യത്തെത്തിക്കുക. സൗദിയ ഗ്രൂപ്പിനു കീഴിലെ 8,000 ലേറെ വരുന്ന വിമാന ജീവനക്കാർ തീർഥാടകർക്ക് സേവനങ്ങൾ നൽകും.
സൗദിയ കാറ്ററിംഗ് കമ്പനി, സൗദി ഗ്രൗണ്ട് സർവീസസ് കമ്പനി, സൗദിയ എയ്‌റോസ്‌പേസ് എൻജിനീയറിംഗ് ഇൻഡസ്ട്രീസ് കമ്പനി എന്നിവ അടക്കം തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന മേഖലയിൽ പ്രവർത്തിക്കുന്ന സൗദിയ ഗ്രൂപ്പിനു കീഴിലെ കമ്പനികൾ പരസ്പര സംയോജനത്തോടെ പ്രവർത്തിക്കും. തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകാനും ഹജ് സീസണിലെ പ്രവർത്തനങ്ങൾക്കും സൗദിയ ഗ്രൂപ്പിനു കീഴിലെ മുഴുവൻ കമ്പനികളും ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇത്തവണത്തെ സൗദിയയുടെ ആദ്യ ഹജ് സർവീസ് മെയ് 21 ന് മദീന എയർപോർട്ടിലെത്തും.
സൗദി എയർലൈൻസ് ഹാജിമാരെ ആറ് എയർപോർട്ടുകൾ വഴി സൗദിയിൽ എത്തിക്കും

















Leave a Reply