റിയാദ്: സൗദി അറേബ്യയിൽ ട്രാഫിക് അപകട മരണങ്ങളിൽ വൻ കുറവ്. 2016 നും 2025 നും ഇടയിലുള്ള കാലയളവിൽ റോഡപകട മരണങ്ങളിൽ 60 ശതമാനത്തിലധികം കുറവുണ്ടായതായി മിനിസ്റ്റീരിയൽ കമ്മിറ്റി ഓഫ് ട്രാഫിക് സേഫ്റ്റിയുടെ 2025 ലെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
വിവിധ വകുപ്പുകളുടെ ഏകോപിത ശ്രമങ്ങൾ, നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് സാങ്കേതികവിദ്യയുടെ വ്യാപകമായ ഉപയോഗം, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കൽ, അടിയന്തര രക്ഷാപ്രവർത്തന സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയാണ് രാജ്യത്തെ റോഡ് സുരക്ഷാ സൂചകങ്ങളിൽ ഉണ്ടായ ഈ വൻ പുരോഗതിക്ക് കാരണം.
ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്ന വിദേശ ഡ്രൈവർമാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനുള്ള പരിഷ്കാരങ്ങൾ, അടിയന്തര രക്ഷാപ്രവർത്തന സമയം മെച്ചപ്പെടുത്തൽ, പുതിയ പ്രോജക്റ്റുകളിൽ ‘സൗദി റോഡ് കോഡ്’ മാനദണ്ഡങ്ങൾ നടപ്പിലാക്കൽ എന്നിവ 2025-ലെ റിപ്പോർട്ടിൽ എടുത്തുപറയുന്ന പ്രധാന കാര്യങ്ങളാണ്.
റോഡപകടങ്ങൾക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്:
സുരക്ഷിതമായ അകലം പാലിക്കാതിരിക്കൽ 29.2 %
പെട്ടെന്നുള്ള ലെയ്ൻ മാറ്റം (Sudden Swerving): 27.9 %
മറ്റ് വാഹനങ്ങൾക്ക് മുൻഗണന (Right of way) നൽകാതിരിക്കൽ: 10.3 %
ശ്രദ്ധ തിരിഞ്ഞുള്ള ഡ്രൈവിംഗ്: 5.6 %
വൺവേ തെറ്റിച്ചുള്ള ഡ്രൈവിംഗ്: 0.7 %
സുരക്ഷിതമായ ഡ്രൈവിംഗ് രീതികളെക്കുറിച്ച് ബോധവൽക്കരണം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്. നഗരങ്ങളിലെയും അന്തർ-നഗരങ്ങളിലെയും ഗതാഗത പ്രവണതകൾ, പ്രതിവർഷം ഒരു ലക്ഷം പേരിൽ ഉണ്ടാകുന്ന മരണ-പരിക്കുകളുടെ നിരക്ക്, വിവിധ പ്രായക്കാർക്കിടയിലെയും വ്യത്യസ്ത രാജ്യക്കാർക്കിടയിലെയും അപകടങ്ങളുടെ വിതരണം എന്നിവയും റിപ്പോർട്ടിൽ വിശകലനം ചെയ്തിട്ടുണ്ട്. ജി20 രാജ്യങ്ങളിലെ സുരക്ഷാ സൂചകങ്ങളുമായി താരതമ്യം ചെയ്താണ് സൗദി ഈ നേട്ടം വിലയിരുത്തിയിരിക്കുന്നത്.
സൗദിയിൽ റോഡപകട മരണങ്ങളിൽ വൻ കുറവ്; 9 വർഷത്തിനിടെ 60 ശതമാനത്തിലധികം കുറഞ്ഞതായി റിപ്പോർട്ട്
















Leave a Reply