ദുബൈ – യു.എ.ഇയിലുടനീളമുള്ള സ്കൂൾ അഡ്മിനിസ്ട്രേഷനുകൾ ക്യാമ്പസിൽ മൊബൈൽ ഫോണുകൾക്ക് ദീർഘകാലമായി നിലവിലുള്ള വിലക്ക് കർശനമാക്കി.
ഈ നയം ഒരുവിധ അപവാദവുമില്ലാതെ എല്ലാവർക്കും ഒരുപോലെ ബാധകമാക്കുമെന്ന് രക്ഷകർത്താക്കൾക്ക് സ്കൂളുകൾ മുന്നറിയിപ്പ് നൽകി. രക്ഷിതാക്കളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ നൽകിയ ടെക്സ്റ്റ് സന്ദേശങ്ങളിലും സർക്കുലറുകളിലും, സ്കൂൾ കോംപൗണ്ടിനകത്ത് മൊബൈൽ ഫോൺ കൈവശം വെക്കുന്ന ഏതൊരു വിദ്യാർഥിയടെയും ഫോൺ ഒരു മാസത്തേക്ക് പിടിച്ചെടുക്കുമെന്ന് സ്കൂളുകൾ പറഞ്ഞു. ആവർത്തിച്ച് നിയമ ലംഘനങ്ങൾ നടത്തുന്നവരുടെ മൊബൈൽ ഫോണുകൾ അക്കാദമിക് വർഷാവസാനം വരെ കസ്റ്റയിൽ സൂക്ഷിക്കാൻ ഇടയാക്കും.
ഐപാഡുകൾ ഉൾപ്പെടെയുള്ള ടാബ്ലെറ്റ് ഉപകരണങ്ങൾ പഠന ആവശ്യങ്ങൾക്കായി അനുവദനീയമാണ്. അധ്യാപകന്റെ വ്യക്തമായ അഭ്യർഥനയോ അംഗീകാരമോ ഉണ്ടെങ്കിൽ മാത്രമേ ടാബ്ലെറ്റ് അനുവദിക്കൂ എന്നും സ്കൂളുകൾ വ്യക്തമാക്കി. ഇടവേളകളിലും ക്ലാസുകൾക്ക് മുമ്പും ക്ലാസുകൾ അവസാനിച്ചതിന് ശേഷവും ടാബ്ലെറ്റുകൾ ഉപയോഗിക്കുന്നത് സ്കൂൾ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കും.
സ്കൂളിലേക്ക് മൊബൈൽ ഫോണുകൾ കൊണ്ടുവരുന്നത് നിരോധിക്കുന്ന, വിദ്യാർഥികളുടെ പെരുമാറ്റത്തെ കുറിച്ചുള്ള 2018 ലെ 851-ാം നമ്പർ മന്ത്രിതല തീരുമാനത്തിന് അനുസൃതമായാണ് പുതിയ നടപടികൾ. സ്‌കൂളുകളിൽ മൊബൈൽ ഫോണുകൾ വിലക്കുന്നതുമായി ബന്ധപ്പെട്ട നയം ഒരു പൊതു മാർഗനിർദേശത്തിൽ നിന്ന് കർശനമായ നടപടിക്രമ നിർവ്വഹണത്തിലേക്ക് മാറിയെന്ന് സ്കൂൾ അഡ്മിനിസ്ട്രേഷനുകൾ പറഞ്ഞു.
സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധിക്കുന്നത് വിദ്യാഭ്യാസ മൂല്യങ്ങളെയും പെരുമാറ്റ അച്ചടക്കത്തെയും ശക്തിപ്പെടുത്തുന്നതായി റാസൽഖൈമ ഗേൾ ഗൈഡ്സ് കമ്മീഷൻ മേധാവി മർയം അൽശഹി പറഞ്ഞു. ഡിജിറ്റൽ ശ്രദ്ധവ്യതിയാനം കുറക്കുന്നത് വിദ്യാർഥികളെ സന്തുലിത വ്യക്തിത്വങ്ങൾ വികസിപ്പിക്കാൻ സഹായിക്കുകയും, അവബോധമുള്ളതും കഴിവുള്ളതുമായ ഒരു തലമുറയെ തയ്യാറാക്കാനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. സ്കൂളുകളുമായി പൂർണ്ണമായി സഹകരിക്കാൻ മർയം അൽശഹി മാതാപിതാക്കളോട് അഭ്യർഥിച്ചു.
ഗണിതം പോലെ സ്ഥിരമായ ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളിൽ, അമിതമായ ഫോൺ ഉപയോഗം വിദ്യാർഥികളുടെ ഗ്രാഹ്യശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് സൂപ്പർവൈസർ സൽവ ഹാശിമും അധ്യാപിക ബുതൈന നശാത്തും പറഞ്ഞു. ഫോണുകളിലേക്കുള്ള ആക്സസ് പരിമിതപ്പെടുത്തുന്നത് ക്ലാസ് മുറിയിലെ ഇടപെടൽ മെച്ചപ്പെടുത്തുകയും പാഠങ്ങൾ കൂടുതൽ ഫലപ്രദമായി പിന്തുടരാൻ വിദ്യാർഥികളെ സഹായിക്കുകയും ചെയ്യുമെന്ന് അവർ അഭിപ്രായപ്പെട്ടു.

