കോഴിക്കോട്– കേരളം സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനുള്ള അപേക്ഷ സമർപ്പണം അവസാനിച്ചു. സംസ്ഥാനത്ത് നിന്ന് 25,437 പേർ അപേക്ഷിച്ചു. നറുക്കെടുപ്പ് ഉടൻ പൂർത്തിയാക്കി അടുത്ത ആഴ്ച അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ രാത്രി അവസാനിച്ചു. അപേക്ഷകരിൽ 4,956 പേർ 65 വയസ്സിന് മുകളിലുള്ളവരും, 3,379 പേർ വിതൗട്ട് മഹ്റം വിഭാഗത്തിലും, 892 പേർ കഴിഞ്ഞ വർഷത്തെ കാത്തിരിപ്പ് പട്ടികയിൽ നിന്നുള്ളവരുമാണ്. ഈ മൂന്ന് വിഭാഗങ്ങൾക്ക് നറുക്കെടുപ്പിൽ മുൻഗണന ലഭിക്കും. ജനറൽ വിഭാഗത്തിൽ 16,210 പേർ അപേക്ഷിച്ചു.
നറുക്കെടുപ്പിന് ശേഷം ഹജ്ജിന് അവസരം ലഭിക്കുന്നവരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അടുത്ത ആഴ്ചയോടെ നറുക്കെടുപ്പ് പൂർത്തിയാകും. ഏകദേശം 17,000 പേർക്ക് ഇത്തവണ കേരളത്തിൽ നിന്ന് ഹജ്ജിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.