വിവിധ എൻട്രി വിസകളിൽ സൗദിയിലെത്തിയിട്ടുള്ളവർ വിസ കാലാവധി കഴിഞ്ഞ് യാത്ര വൈകിപ്പിച്ചാൽ വൻ തുക പിഴയും, തടവും, നാടുകടത്തലും ശിക്ഷയായി ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

50,000 റിയാൽ വരെ പിഴയും, ആറ് മാസം വരെ തടവും, നാടുകടത്തലുമായിരിക്കും ശിക്ഷയായി ലഭിക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കി.

സൗദി അറേബ്യയിൽ നിലവിലുള്ള ഹജ്ജ്, ഉംറ ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ഹജ്ജ് സീസണിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, ഉംറ വിസയിൽ സൗദിയിലെത്തിയവർ ഏപ്രിൽ 29 ഓട് കൂടി രാജ്യം വിട്ടുപോകണമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഉംറ വിസയിൽ കുടുംബത്തെ സൗദിയിലേക്ക് കൊണ്ടുവന്നിട്ടുള്ള പ്രവാസികൾ പ്രസ്തുത തിയതിക്ക് മുമ്പ് തന്നെ അവരെ നാട്ടിലേക്കയക്കാൻ ശ്രദ്ധിക്കുക.
പുതിയ വിസകൾ സ്റ്റാമ്പ് ചെയ്യുന്നത് താത്കാലികമായി VFS നിർത്തലാക്കിയിട്ടുണ്ട്. എന്നാൽ നിലവിൽ വിസ സ്റ്റാമ്പ് ചെയ്തവർക്ക് സൗദിലേക്ക് പ്രവേശിക്കുന്നതിന് തടസ്സമില്ല.