റിയാദ്: സൗദിയിലെത്തുന്ന ജിസിസി രാജ്യക്കാർക്കും ടൂറിസ്റ്റുകൾക്കും ഇനി നികുതി തുക തിരികെ ലഭിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ സകാത്ത് ആന്റ് ടാക്സ് അതോറിറ്റി ലളിതമാക്കി. സൗദിയിൽ 15% മൂല്യവർധിത നികുതി അഥവാ വാറ്റാണ് നിലവിലുള്ളത്. ഇതിനുള്ള ചട്ടങ്ങളും രീതികളുമാണ് വിശദീകരിക്കുന്നത്. VAT റീഫണ്ടിന് യോഗ്യമാകാൻ, വിനോദസഞ്ചാരികൾ ZATCA അംഗീകൃത കടകളിൽ നിന്ന് മാത്രം വാങ്ങണം. ZATCA അംഗീകൃത കടകൾ തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്. ഈ കടകളിൽ Tax-Free Shopping എന്നോ, VAT Refund Available എന്നോ ബോർഡുണ്ടാകും. മാളുകളിലെ ഹെൽപ് ഡസ്കിലും ഈ സൗകര്യമുള്ള സ്ഥാപനങ്ങളുടെ വിവരം ലഭിക്കും. ഈ കടകൾ വ്യക്തികളുടെ ടാക്സ് അതോറിറ്റി വെബ്സൈറ്റ് വഴി പാസ്പോർട്ടിൽ നികുതി രഹിത പർച്ചേസ് വിവരം രേഖപ്പെടുത്തും. റിയാദിൽ 400 ലേറെയും, ജിദ്ദയിൽ 300-ലധികവും, ദമ്മാമിൽ 200-ലധികം സ്ഥാപനങ്ങളിലും ഈ സൗകര്യമുണ്ട്.

ചെറിയ പ്രാദേശിക കടകളോ ZATCA-യിൽ വാറ്റ് റിട്ടേണിൽ രജിസ്റ്റർ ചെയ്യാത്തവയോ റീഫണ്ട് നൽകില്ല. ഇതിനാൽ വസ്തുക്കൾ വാങ്ങും മുമ്പേ ഇക്കാര്യം ഉറപ്പാക്കണം. 150 റിയാൽ മുകളിലും 10,000 റിയാൽ വരെയുമായിരിക്കണം പർച്ചേസ്. ഇതിന്റെ ബില്ലുകൾ സൂക്ഷിക്കണം. വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ആഭരണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയ വ്യക്തിഗത ഉപയോഗത്തിനുള്ള സാധനങ്ങൾ മാത്രമാണ് യോഗ്യം. വാങ്ങിയ സാധനങ്ങൾ സൗദിയിൽ ഉപയോഗിക്കരുത്. ഉപയോഗിച്ചാൽ വാറ്റ് തിരികെ ലഭിക്കില്ല. 90 ദിവസത്തിനുള്ളിൽ രാജ്യം വിടുമ്പോൾ കയ്യിൽ കരുതുകയും വേണം. റീഫണ്ട് പണമായി ലഭിക്കാൻ പാസ്‌പോർട്ടും ബോർഡിംഗ് പാസും ഡിജിറ്റൽ ഇൻവോയ്സും വിമാനത്താവളത്തിലെ ZATCA കൗണ്ടറിൽ ഹാജരാക്കണം. ആയിരം റിയാൽ വരെയാണ് പണമായി ലഭിക്കുക. അതിൽ കൂടുതലാണെങ്കിൽ ZATCA വെബ്സൈറ്റിലെ ഇലക്ട്രോണിക്സ് സർവീസ് ലിങ്ക് വഴി ടാക്സ് റിട്ടേൺ ഓപ്ഷൻ വഴി റിക്വസ്റ്റ് നൽകാം. ക്രെഡിറ്റ് കാർഡിനോ ബാങ്ക് അക്കൗണ്ടിലേക്കൊ ആകും നികുതി തിരികെ ലഭിക്കുക. നേരത്തെ ഈ സംവിധാനമുണ്ടെങ്കിലും കൂടുതൽ സ്ഥാപനങ്ങളിലേക്ക് സേവനം വർധിപ്പച്ചതിന് പിന്നാലെയാണ് അതോറിറ്റിയുടെ വിശദീകരണം.