GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയില്‍ വ്യക്തികള്‍ക്കായി സേവിംഗ്‌സ് ബോണ്ട് ആരംഭിച്ചു, പ്രവാസികള്‍ക്കും വാങ്ങാം

റിയാദ് : സ്വദേശികള്‍ക്കും വിദേശികള്‍ക്കും സമ്പാദ്യശീലം വളര്‍ത്താന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് സൗദി ധനമന്ത്രാലയം. വ്യക്തികളെ സേവിംഗ്‌സ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന രാജ്യത്തെ ആദ്യ ഉല്‍പന്നമാണ് മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.
നാഷണല്‍ ഡെബ്റ്റ് മാനേജ്‌മെന്റ് സെന്ററുമായി സഹകരിച്ചാണ് സഹ് എന്ന പേരില്‍ പുതിയ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പിന്തുണയുള്ള സ്‌കീം പൂര്‍ണമായും വ്യക്തികളെ ഉദ്ദേശിച്ചുള്ളതാണ്.
രാജ്യത്തിന്റെ പ്രാദേശിക ബോണ്ട് (സുകുക്ക്) പ്രോഗ്രാമിനകത്ത് സബ്‌സിഡിയുള്ള ബോണ്ടുകളുടെ രൂപത്തിലാണ് ഉല്‍പ്പന്നം വരിക. ശരീഅത്തിനനുസൃതമായ പദ്ധതി റിയാലിലായിരിക്കും.
വ്യക്തികളുടെ വരുമാനത്തിന്റെ ഒരു ഭാഗം സേവിംഗ്‌സിലേക്ക് തിരിച്ചുവിട്ട്
സമ്പാദ്യ നിരക്ക് ഉയര്‍ത്താനാണ് പുതിയ സംരംഭം ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രാലയത്തിലെ സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ അസീസ് ബിന്‍ സാലിഹ് അല്‍ ഫുറൈഹ് വിശദീകരിച്ചു.സമ്പാദ്യത്തിന്റെയും ഭാവി ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതിന്റേയും പ്രാധാന്യം ബോധ്യപ്പെടുത്താന്‍ ഇതുവഴി സാധിക്കും.
പ്രഖ്യാപിത കലണ്ടര്‍ പ്രകാരം മാസാടിസ്ഥാനത്തില്‍ സഹ് ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുമെന്ന് നാഷണല്‍ ഡെബ്റ്റ് മാനേജ്‌മെന്റ് സെന്റര്‍ സിഇഒ ഹാനി അല്‍മെദായിനി പ്രകാശന ചടങ്ങില്‍ വിശദീകരിച്ചു. വിവിധ തുറകളിലെ വ്യക്തികള്‍ക്കായി സമ്പാദ്യ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതില്‍ സഹകരിക്കാനും പങ്കാളികളാകാനും സ്വകാര്യ മേഖലക്കും ഇതിലൂടെ സാധ്യമാകും.
സൗദി നാഷണല്‍ ബാങ്ക്, അല്‍ജസീറ ക്യാപിറ്റല്‍, അലിന്‍മ ഇന്‍വെസ്റ്റ്‌മെന്റ്, അല്‍ അവ്വല്‍ ക്യാപിറ്റല്‍, അല്‍ രാജ്ഹി ക്യാപിറ്റല്‍ തുടങ്ങിയ നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ ചാനലുകളിലൂടെയാണ് പുതിയ ബോണ്ട് പുറത്തിറക്കുന്നത്.
സഹ് ബോണ്ട് ആദ്യ പതിപ്പിന്റെ സബ്‌സ്‌ക്രിപ്ഷന്‍ ഈ മാസം ആരംഭിക്കുകയാണ്. ഫെബ്രുവരി നാലു മുതല്‍ ഫെബ്രുവരി ആറുവരെയാണ് റിലീസ്.
ഇഷ്യു കലണ്ടര്‍ അനുസരിച്ച് മാസാടിസ്ഥാനത്തില്‍ ബോണ്ട് ലഭ്യമാക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ലാഭത്തോടെ തിരികെ നല്‍കും.
സൗദി വിഷന്‍ 2030 പരിപാടികളിലൊന്നായ സാമ്പത്തിക മേഖലാ വികസന പരിപാടിയുടെ ഭാഗമായാണ് സഹ് പുറത്തിറക്കുന്നതെന്ന് അബ്ദുള്‍ അസീസ് ബിന്‍ സാലിഹ് അല്‍ ഫുറൈഹ് ഫുറൈഹ് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!