ദുബായ്: സൈനിക ശക്തിയിലൂടെയല്ല, മറിച്ച് നയതന്ത്രത്തിലൂടെയും സുസ്ഥിരമായ രാഷ്ട്രീയ പരിഹാരങ്ങളിലൂടെയും മാത്രമേ മേഖലയിൽ ശാശ്വതമായ സമാധാനവും സ്ഥിരതയും കൈവരിക്കാനാകൂ എന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ വ്യക്തമാക്കി. യുകെയിലെ കേംബ്രിജ് സർവകലാശാലയിൽ സംഘടിപ്പിച്ച 16-ാമത് ഗൾഫ് റിസർച്ച് ഫോറത്തിൽ വീഡിയോ ലിങ്ക് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള പ്രതിസന്ധികൾ പരിഹരിക്കുന്നതിനും കൂടുതൽ സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിനും വലിയ സഹകരണം ആവശ്യമായ ഒരു “നിർണ്ണായക ഘട്ടത്തിലൂടെയാണ്” മേഖല കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. താത്കാലികമായ സംഘർഷങ്ങൾ തടയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ശാശ്വത സമാധാനവും സുരക്ഷയും നൽകുന്ന രാഷ്ട്രീയ പരിഹാരങ്ങൾക്കായി ശ്രമിക്കണമെന്ന് വിദേശകാര്യ മന്ത്രി ആഹ്വാനം ചെയ്തു.
അടുത്തിടെയുണ്ടായ പ്രാദേശിക സംഭവവികാസങ്ങൾ ആഗോള സുരക്ഷ, ഊർജ്ജ വിപണി, സാമ്പത്തിക വളർച്ച എന്നിവയെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള ബഹുമാനം, ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലുകൾ ഒഴിവാക്കൽ, അയൽപക്ക ബന്ധം, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കൽ എന്നിവയിൽ അധിഷ്ഠിതമായിരിക്കണം പ്രാദേശിക ഭരണസംവിധാനങ്ങളെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നിലവിലെ വെല്ലുവിളികൾ തരണം ചെയ്യുന്നതിൽ സൗദി അറേബ്യ ശുഭാപ്തിവിശ്വാസം പുലർത്തുന്നുണ്ടെന്നും വികസനം, നവീകരണം, അവസരങ്ങൾ വിപുലീകരിക്കൽ എന്നിവയിലൂന്നിയ സൗദി വിഷൻ 2030 ഇതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും ഫൈസൽ രാജകുമാരൻ കൂട്ടിച്ചേർത്തു.
