ജിദ്ദ – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും ജിദ്ദയിൽ വെച്ച് ചർച്ച നടത്തി. ഖത്തറും തുർക്കിയും ഉൾപ്പെടുന്ന പര്യടനത്തിന്റെ ഭാഗമായി ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം പാക് പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനാർഥം ഇന്നലെ സൗദിയിലെത്തുകയായിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിന് പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന പശ്ചാത്തലത്തിൽ, നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള വഴികൾ പാക് പ്രധാനമന്ത്രി മേഖല നേതാക്കളുമായി ചർച്ച ചെയ്യും.
സാമ്പത്തിക വിടവ് നികത്താൻ സൗദി അറേബ്യ പാകിസ്ഥാന് 300 കോടി ഡോളർ അധിക സഹായം നൽകുമെന്ന് പാകിസ്ഥാൻ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് വാഷിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതോടൊപ്പം സൗദി അറേബ്യ പാക് കേന്ദ്ര ബാങ്കിൽ നടത്തിയ 500 കോടി ഡോളറിന്റെ നിക്ഷേപം ദീർഘകാലത്തേക്ക് നീട്ടിയിട്ടുമുണ്ട്. മാർച്ച് 12 ന് സൗദി കിരീടാവകാശിയും പാകിസ്ഥാൻ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി പ്രാദേശിക സമാധാനത്തിനും സ്ഥിരതക്കും വേണ്ടി പ്രവർത്തിക്കാൻ ധാരണയിലെത്തിയിരുന്നു. തന്ത്രപരമായ സൈനിക സഹകരണത്തിലും സാമ്പത്തിക താൽപ്പര്യങ്ങളിലും വേരൂന്നിയ ബഹുമുഖ ബന്ധങ്ങൾ സൗദി അറേബ്യയും പാകിസ്ഥാനും പങ്കിടുന്നു. ഇരു രാജ്യങ്ങളും ഒപ്പുവെച്ച സൈനിക സഹകരണ കരാറിൻ്റെ ഭാഗമായി കഴിഞ്ഞയാഴ്ച പാകിസ്ഥാൻ സൗദിയിൽ സൈന്യത്തെ വിന്യസിച്ചിരുന്നു.
















Leave a Reply