GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കുവൈറ്റിലെ സ്‌കൂളുകളില്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവികളായി ജോലി ചെയ്യുന്ന ഇരുന്നൂറിലധികം പ്രവാസികളെ അധ്യാപകരായി താഴ്ത്തും


കുവൈറ്റ് : കുവൈറ്റിലെ സ്‌കൂളുകളില്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവികളായി ജോലി ചെയ്യുന്ന ഇരുന്നൂറിലധികം പ്രവാസികളെ അധ്യാപകരായി തരം താഴ്ത്തും. രണ്ടാം സെമസ്റ്ററിന്റെ തുടക്കത്തില്‍ തന്നെ ഇവരെ അധ്യാപകരായി തരംതാഴ്ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം സെമസ്റ്ററിന്റെ തുടക്കത്തിലും അര്‍ദ്ധവര്‍ഷ അവധിക്ക് ശേഷവും സൂപ്പര്‍വൈസറി തസ്തികകളില്‍ ജോലി ചെയ്യുന്ന 200ലേറെ പ്രവാസി അധ്യാപകരെ വിദ്യാഭ്യാസ മന്ത്രാലയം തദ്സ്ഥാനത്തു നിന്ന് ഒഴിവാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.

കുവൈറ്റ് സൂപ്പര്‍വൈസറി തസ്തികകളിലേക്ക് സ്വദേശികളെ നിയമിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പദ്ധതികളുടെ ഭാഗമായാണ് ഈ നീക്കം. പ്രവാസികള്‍ കൈകാര്യം ചെയ്തിരുന്ന ഈ ജോലികള്‍ സ്ഥാനക്കയറ്റത്തിനായി ഊഴം കാത്തിരിക്കുന്ന കുവൈറ്റ് പൗരന്‍മാര്‍ക്ക് നല്‍കുമെന്ന് അല്‍ അന്‍ബാ പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രവാസികള്‍ അധ്യാപകര്‍ എന്ന നിലയില്‍ അവരുടെ മുന്‍ ജോലികളിലേക്ക് മടങ്ങുമെന്ന് വൃത്തങ്ങള്‍ വിശദീകരിച്ചു. അതിനനുസൃതമായി അവരുടെ ശമ്പളത്തിലും കുറവുണ്ടാവുമെന്നാണ് സൂചന. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമോഷന്‍ ഇന്റര്‍വ്യൂ വിജയകരമായി വിജയിച്ച നിരവധി കുവൈറ്റ് അധ്യാപകരുണ്ടെന്നും അവര്‍ക്ക് അവസരം നല്‍കാന്‍ മന്ത്രാലയത്തിന് ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ‘അവരുടെ അഭിലാഷങ്ങളെ തടസ്സപ്പെടുത്താതിരിക്കാനും വിദ്യാഭ്യാസ പ്രക്രിയയെ സേവിക്കുന്നതില്‍ അവരുടെ ലക്ഷ്യം കൈവരിക്കാനും അവര്‍ക്ക് വഴിയൊരുക്കേണ്ടതായിട്ടുണ്ട്’- വിദ്യാഭ്യാസ മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.

സ്വദേശികളുടെ തൊഴില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കുവൈറ്റ് നടപ്പിലാക്കുന്ന സ്വദേശിവല്‍ക്കരണ ശ്രമങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടി. നേരത്തേ വിവിധ മേഖലകളില്‍ ഘട്ടം ഘട്ടമായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനും വിദേശി ജീവനക്കാരെ പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും അധികൃതര്‍ പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിവില്‍ സര്‍വീസ് കമ്മീഷന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വിവിധ മന്ത്രാലയങ്ങള്‍ കുവൈറ്റേസേഷന്‍ നടപടികള്‍ മുന്നോട്ടുകൊണ്ടു പോവുന്നത്. നിലവില്‍ ആരോഗ്യ മന്ത്രാലയം പോലുള്ള സ്വദേശി ജീവനക്കാരെ ആവശ്യത്തിന് ലഭ്യമല്ലാത്ത മേഖലകളിലും ക്ലീനിംഗ് പോലുള്ള ശമ്പളം തീരെ കുറഞ്ഞ ജോലികളിലും മാത്രമാണ് പ്രവാസികളെ നിലനിര്‍ത്തുന്നത്.

നേരത്തേ രാജ്യത്തെ അവിദഗ്ധ തൊഴിലാളികളുടെ എണ്ണം പരാവധി കുറയ്ക്കുവാന്‍ കുവൈറ്റ് നടപടികള്‍ ആരംഭിച്ചിരുന്നു. വൈദഗ്ധ്യമില്ലാത്ത പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. വിദേശികളായ അവിദഗ്ധ തൊഴിലാളികള്‍ക്ക് പുതിയ വിസ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയും നിലവിലുള്ളവരെ പടിപടിയായി കുറച്ചുകൊണ്ടും രാജ്യത്തെ ജനസംഖ്യ ക്രമീകരിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. നിലവില്‍ കുവൈറ്റിലെ ജനസംഖ്യയില്‍ 35 ശതമാനം സ്വദേശികളും 65ശതമാനം വിദേശികളുമാണ്. രാജ്യത്തിന്റെ വിഭവങ്ങള്‍ കൂടുതലും അനുഭവിക്കുന്നത് ജനസംഖ്യയില്‍ ഭൂരിപക്ഷമായ വിദേശികളാണെന്ന ആരോപണവും നിലവിലുണ്ട്.

തൊഴില്‍ വിപണിയില്‍ വിദേശി തൊഴിലാളികളെ ആവശ്യമില്ലെങ്കില്‍ അവരുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. അതോടൊപ്പം തൊഴിലാളികളെ കൊണ്ടുവരുന്നതിന് തൊഴിലുടമകള്‍ക്ക് നിശ്ചിത ഫീസ് ചുമത്തുവാനുള്ള നിര്‍ദ്ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാനും വൃത്തിഹീനമായ ചുറ്റുപുാടുകള്‍ സൃഷ്ടിക്കപ്പെടാനും താഴ്ന്ന ജോലിക്കാരായ അവിദഗ്ധ തൊഴിലാളികളുടെ ആധിക്യം കാരണമാകുന്നുണ്ടെന്നും വിലയിരുത്തലുണ്ട്.ഇവരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇഖാമ ലംഘകരെ കസ്റ്റഡിയിലെടുക്കുന്നതിനും അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ പിടികൂടുന്നതിനുമായി രാജ്യത്തുടനീളം പരിശോധനാ കാമ്പയിനുകള്‍ ശക്തമാക്കുമെന്നും ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറിയിച്ചു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!