GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കുവൈറ്റിൽ സ്വകാര്യ മേഖലയിലെ ശമ്പളം സര്‍ക്കാര്‍ മേഖലയിലെ ശമ്പളത്തിന് തുല്യമാക്കുന്നു


കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ സ്വദേശികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പൗരന്മാരുടെ ശമ്പളം സര്‍ക്കാര്‍ മേഖലയ്ക്ക് തുല്യമായ രീതിയിലേക്ക് കൊണ്ടുവരാന്‍ കുവൈറ്റ് ഭരണകൂടം പദ്ധതിയിടുന്നു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതുവഴി സര്‍ക്കാര്‍ ജോലികളോടുള്ള പൗരന്‍മാരുടെ അഭിനിവേശം കുറയ്ക്കുകയും കൂടുതല്‍ പേരെ സ്വകാര്യ മേഖലയിലേക്ക് കൊണ്ടുവരികയും ചെയ്യാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നിലവില്‍ സ്വകാര്യ മേഖലയിലേക്ക് വരാന്‍ കുവൈറ്റ് യുവതീ യുവാക്കള്‍ വിമുഖത കാണിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ പദ്ധതിയുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍- സ്വകാര്യ മേഖലാ ജോലികള്‍ക്കിടയില്‍ തുല്യത ഉറപ്പാക്കുന്ന രീതിയില്‍ സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ നല്‍കാനാണ്
കുവൈറ്റ് തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നതെന്ന് അല്‍ ജരീദ പത്രം റിപ്പോര്‍ട്ട് ചെയ്തു.

കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ (പിഎഎം) അടുത്ത വര്‍ഷത്തെ പ്രധാന ലക്ഷ്യം പൗരന്മാരുടെ തൊഴില്‍ വര്‍ധിപ്പിക്കുന്നതിനായി രണ്ട് മേഖലകളിലും പ്രവര്‍ത്തിക്കുന്ന കുവൈറ്റികള്‍ക്ക് ആനുകൂല്യങ്ങളില്‍ തുല്യത ഉറപ്പാക്കുക എന്നതാണെന്ന് അല്‍ ജരീദ വ്യക്തമാക്കി. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പൗരന്മാര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം പറഞ്ഞു. ‘കുവൈറ്റൈസേഷന്‍’ എന്ന് പേരിട്ടിരിക്കുന്ന പുതിയ തൊഴില്‍ നയത്തിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കുവൈറ്റ് തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വിദേശ ജീവനക്കാരെ ജോലികളില്‍ നിന്ന് ഒഴിവാക്കുന്നതിനുമുള്ള നടപടികള്‍ ഏര്‍പ്പെടുത്തിവരികയാണ്. അതിന്റെ ഭാഗമായാണ് പുതിയ നീക്കം. കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തില്‍ ഏകദേശം 3.4 ദശലക്ഷം വിദേശികളാണ്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കാല്‍ ലക്ഷം സ്വദേശികള്‍ക്ക് കൂടി സ്വകാര്യ മേഖലയില്‍ പുതുതായി ജോലികള്‍ നല്‍കാനുള്ള തീരുമാനം കുവൈറ്റ് മന്ത്രിസഭ കഴിഞ്ഞ ദിവസം കൈക്കൊണ്ടിരുന്നു. ഇതിനായി സ്വകാര്യ മേഖലാ സ്ഥാപനങ്ങളെ പ്രേരിപ്പിക്കാനുതകുന്ന സഹായ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ മന്ത്രിമാരുടെ പ്രത്യേക സമിതിക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു. നിലവില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന കുവൈറ്റ് പൗരന്‍മാരുടെ എണ്ണം ഏകദേശം 75,000 ആണെന്നാണ് കണക്ക്. അവരില്‍ ഭൂരിഭാഗവും ബാങ്ക്, ഫിനാന്‍സ്, ഇന്‍വെസ്റ്റ്മെന്റ് കമ്പനികള്‍, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇവരുടെ എണ്ണം ഒരു ലക്ഷമായി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രിമാരുടെ സമിതി പ്രവര്‍ത്തിക്കുന്നത്. ഇതിനായി 10 ഇന പദ്ധതികള്‍ക്ക് സമിതി രൂപം നല്‍കിയിട്ടുണ്ട്.

പദ്ധതി നടപ്പിലാവുന്നതോടെ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ നിന്ന് പ്രവാസികള്‍ പുറത്താക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലെ പല തൊഴിലുകളും സ്വദേശികള്‍ക്ക് മാത്രമാക്കി ഇതിനകം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശി യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. സ്വദേശി വല്‍ക്കരണം നടപ്പിലാക്കുന്ന സ്വകാര്യ മേഖലാ കമ്പനികള്‍ക്ക് മികച്ച പ്രോത്സാഹന പദ്ധതി തയ്യാറാക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളും മറ്റ് പ്രധാന വികസിത രാജ്യങ്ങളും നടപ്പിലാക്കുന്ന പ്രോത്സാഹന പദ്ധതികളെക്കുറിച്ച് പഠനം നടത്താനും സമിതി തീരുമാനിച്ചു.സ്വദേശികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനായി സ്വകാര്യ മേഖലയില്‍ ആകര്‍ഷകമായ ജോലികള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തി ആ തസ്തികകളിലേക്ക് അനുയോജ്യരായ സ്വദേശികളെ കണ്ടെത്തി ആവശ്യമായ പരിശീലനം നല്‍കാനും പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!