ജിദ്ദ- സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനായി സുരക്ഷാ വകുപ്പുകൾ നടത്തുന്ന പരിശോധന ശക്തമായി തുടരുന്നു. 2026 ഏപ്രിൽ 30 മുതൽ മെയ് 6 വരെയുള്ള ഒരാഴ്‌ച കാലയളവിൽ മാത്രം 11,175 പേർ വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 6,153 പേർ താമസ നിയമങ്ങൾ ലംഘിച്ചവരും 3,619 പേർ രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരും 1,403 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. കൂടാതെ, അതിർത്തി വഴി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,411 പേരെയും പുറത്തേക്ക് കടക്കാൻ ശ്രമിച്ച 23 പേരെയും സുരക്ഷാ സേന പിടികൂടി. രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചവരിൽ 62 ശതമാനം പേർ എത്യോപ്യക്കാരും 36 ശതമാനം പേർ യെമനികളുമാണ്.
നിയമലംഘകർക്ക് താമസസൗകര്യമോ ജോലിയോ യാത്രാസൗകര്യമോ നൽകി സഹായിച്ച 19 പേരും അറസ്റ്റിലായിട്ടുണ്ട്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഡിപ്പോർട്ടേഷൻ സെൻ്ററുകളിൽ (തർഹീൽ) നാടുകടത്തൽ നടപടികൾക്കായി 28,678 പേർ കഴിയുന്നുണ്ട്. ഇതിൽ 27,157 പുരുഷന്മാരും 1,521 സ്ത്രീകളുമാണുള്ളത്. ഇവരിൽ പാസ്പോർട്ട് ഇല്ലാത്ത 19,441 പേർക്ക് ബന്ധപ്പെട്ട എംബസികൾ വഴി താൽക്കാലിക യാത്രാ രേഖകൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. 3,986 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നടപടികളും ആരംഭിച്ചു. കഴിഞ്ഞ ഒരാഴ്‌ചയ്ക്കുള്ളിൽ മാത്രം 11,272 പേരെ സൗദിയിൽ നിന്നും നാടുകടത്തി
അനധികൃതമായി രാജ്യത്തെത്തിയവർക്ക് സഹായം നൽകുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികളാണ് സൗദി അധികൃതർ സ്വീകരിക്കുന്നത്.
ഇത്തരക്കാർക്ക് 15 വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാം. ഇവർ ഉപയോഗിച്ച വാഹനങ്ങളും താമസ സൗകര്യം നൽകിയ കെട്ടിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും. നിയമലംഘകരെ കുറിച്ചുള്ള വിവരങ്ങൾ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ ഉള്ളവർ 911 എന്ന നമ്പറിലും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ ഉള്ളവർ 999 അല്ലെങ്കിൽ 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.


















Leave a Reply