പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തിയത് ആഗോള വിമാന ഇന്ധന വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.
മെയ്, ജൂൺ മാസങ്ങളോടെ വിമാന ഇന്ധനത്തിന് വലിയ തോതിൽ ക്ഷാമം നേരിടുമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകി. ലോകത്തിലെ എണ്ണ വിതരണത്തിൻ്റെ 20 ശതമാനവും കടന്നുപോകുന്ന പ്രധാന പാതയാണിത്.
ഉപരോധം ഏറ്റവും കൂടുതൽ ബാധിക്കുക ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളെയാണ്. യൂറോപ്പിലെ വിമാന ഇന്ധനത്തിൻ്റെ 30 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്.
നിലവിൽ ഇന്ധനം പൂർണ്ണമായും തീർന്നുപോയിട്ടില്ലെങ്കിലും, വിതരണ ശൃംഖലയിൽ ഉടൻ തടസ്സങ്ങൾ ഉണ്ടാകുമെന്ന് യൂറോപ്യൻ കമ്മീഷൻ വക്താവ് അന്ന-കൈസ ഇറ്റ്കോനെൻ സമ്മതിച്ചു.
ഇൻ്റർനാഷണൽ എനർജി ഏജൻസിയും (IEA) റൈസ്റ്റാഡ് എനർജിയും പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഇന്ധനക്ഷാമം കാരണം മെയ് മാസത്തോടെ വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കേണ്ടി വരും.
മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഇന്ധന വിതരണത്തിലെ കുറവ് പരിഹരിക്കാൻ യൂറോപ്പിന് സാധിച്ചില്ലെങ്കിൽ ജൂൺ മാസത്തോടെ സ്ഥിതി അതീവ ഗുരുതരമാകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
യൂറോപ്പിലെ ഇന്ധന ശേഖരം ജൂൺ മാസത്തോടെ വെറും 23 ദിവസത്തേക്ക് മാത്രമുള്ള അളവിലേക്ക് താഴാൻ സാധ്യതയുണ്ട്. ബ്രിട്ടൻ, നോർവേ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന ഒ.ഇ.സി.ഡി യൂറോപ്പ് മേഖലയെയാണ് ഇത് പ്രധാനമായും ബാധിക്കുക.
യുദ്ധം ദീർഘകാലം തുടരുകയാണെങ്കിൽ ആഗോള വ്യോമയാന മേഖലയെ ഇത് തളർത്തുമെന്നും ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാൻ കാരണമാകുമെന്നും സാമ്പത്തിക വിദഗ്‌ധർ വിലയിരുത്തുന്നു.



















Leave a Reply