ജിദ്ദ – ലൈസൻസില്ലാതെ അനധികൃത ടാക്സി സർവീസുകൾ നടത്തുന്നവർക്ക് എതിരെ കർശന നടപടികളുമായി സൗദി ജനറൽ ട്രാൻസ്‌പോർട്ട് വകുപ്പ്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതും യാത്രക്കാരെ പുറത്തേക്ക് വിളിക്കുന്നതും പുതിയ നിയമപ്രകാരം നിയമലംഘനമാണ്. 20,000 റിയാൽ പിഴയും നാടുകടത്തലും വാഹനം കണ്ടു കെട്ടലടക്കമുളള ശിക്ഷ നടപടിളെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി.

എയർപോർട്ടുകൾ അടക്കമുള്ള കേന്ദ്രങ്ങളിലും നഗരങ്ങളിലും യാത്രക്കാരെ ആകർഷിക്കാൻ ഉദ്ദേശിച്ച് ചുറ്റിത്തിരിയുക, അവരെ വിളിക്കുക, പിന്തുടരുക, യാത്രക്കാർ ഉള്ള സ്ഥലങ്ങളിൽ ഒത്തുകൂടുക എന്നിവ ഉൾപ്പെടെ നിരോധിച്ചു. യാത്രക്കാരെ ആകർഷിക്കാൻ ശ്രമിച്ചുള്ള തയാറെടുപ്പ് ജോലികൾ നടത്തുന്നവർക്ക് 11,000 റിയാൽ വരെ പിഴയും 25 ദിവസം വരെ വാഹനം കസ്റ്റഡിയിലെടുക്കുകയു ചെയ്യും. നിയനം ലംഘിച്ച് ടാക്‌സി സർവീസ് നടത്തി പിടിയിലാവുന്നവർക്ക് 20,000 റിയാൽ പിഴയും 60 ദിവസം വരെ വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്യും. ഇവരുടെ വാഹനങ്ങൾ ലേലത്തിൽ വിൽക്കാനും നിയനം അനുവദിക്കുന്നു. നിയമ ലംഘനം നടത്തിയത് പ്രവാസികളാണെങ്കിൽ നാടുകടത്താനും നിയമം വ്യവസ്ഥ ചെയ്യുന്നു.

ട്രാൻസ്പോർട്ട് മേഖലയെ നിയന്ത്രിക്കാനും സുരക്ഷിതവും വിശ്വസനീയവുമായ സേവനങ്ങൾ ഉറപ്പാക്കാനും പൊതു സുരക്ഷക്ക് ഭീഷണിയാകുന്ന അനിയന്ത്രിതമായ പ്രവണതകൾ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് അതോറിറ്റി വ്യക്തമാക്കി. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും സ്ഥിരം നിക്ഷേപകരുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. പുതിയ നിയമത്തെ കുറിച്ച് എല്ലാവരെയും ബോധവൽക്കരിക്കാൻ ശിൽപശാലകളും യോഗങ്ങളും നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.