GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഖത്തറിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഹജ്ജ് രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കുമെന്ന് ഖത്തര്‍ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം

ദോഹ: ഖത്തറിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഹജ്ജ് സീസണ്‍ 2025 ന്‍റെ രജിസ്‌ട്രേഷന്‍ 2024 സെപ്റ്റംബര്‍ 22, ഞായറാഴ്ച ആരംഭിക്കുമെന്ന് ഖത്തര്‍ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രജിസ്‌ട്രേഷന്‍ 2024 ഒക്ടോബര്‍ 22 വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് (hajj.gov.qa) വഴിയാണ് രജിസ്ട്രേഷന്‍ നടത്തുകയെന്ന് ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രാലയത്തിലെ ഹജ്, ഉംറ വകുപ്പ് ഡയറക്ടര്‍ അലി ബിന്‍ സുല്‍ത്താന്‍ അല്‍ മിസിഫ്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹജ്ജ് രജിസ്‌ട്രേഷന്‍ ഘട്ടം പൂര്‍ത്തിയായ ഉടന്‍ ഇലക്ട്രോണിക് നറുക്കെടുപ്പ് ആരംഭിക്കുമെന്നും നവംബര്‍ മാസത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ക്ക് അനുമതി സന്ദേശങ്ങള്‍ അയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനായി ഹജ് ഓപ്പറേറ്റര്‍മാര്‍ക്ക് അവരുടെ എല്ലാ കരാറുകളും നേരത്തെ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തില്‍ ഹജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഈ വര്‍ഷം നേരത്തേ ആരംഭിച്ചതായും അല്‍ മിസിഫ്രി പറഞ്ഞു. കഴിഞ്ഞ സീസണിലെ ഇതേമാതൃകയില്‍ രജിസ്‌ട്രേഷന്‍ നേരത്തേ ആക്കിയത് പൊതുവെ ഹജ്ജ് ക്രമീകരണങ്ങളെ നല്ലരാതിയില്‍ സഹായിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2025 സീസണില്‍ ഖത്തറിന് അനുവദിച്ചിരിക്കുന്ന ഹജ് ക്വാട്ട 4,400 എണ്ണമാണ്. ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ പ്രായം 18 വയസ്സില്‍ കുറയാന്‍ പാടില്ല എന്നതാണ് ഖത്തരി തീര്‍ഥാടകരുടെ നിബന്ധന. മൂന്ന് സഹയാത്രികരെ അവരോടൊപ്പം രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമുണ്ടായിരിക്കുമെന്നും അല്‍ മിസിഫ്രി പറഞ്ഞു.

ഹജ്ജിന് അപേക്ഷിക്കാന്‍, മറ്റ് ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും കുറഞ്ഞത് 45 വയസ്സ് പ്രായമുണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. എന്നു മാത്രമല്ല, അവര്‍ ചുരുങ്ങിയത് 15 വര്‍ഷമായി ഖത്തറില്‍ താമസിക്കുന്നവര്‍ ആയിരിക്കുകയും വേണം. ഗള്‍ഫ് പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഒരു അപേക്ഷയില്‍ ഒരു കൂട്ടുകാരനെ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമുള്ളൂ, എന്നും അല്‍ മിസിഫ്രി പറഞ്ഞു.
അക്കൗണ്ട് കാലിയാണെങ്കിലും നാട്ടിലേക്ക് പണം അയക്കാന്‍ യുഎഇയിൽ പുതിയ സംവിധാനം

ഹജ്ജ് അപേക്ഷനോടൊപ്പം കൂട്ടാളികള്‍ ഉണ്ടെങ്കില്‍ അവരെയും ആദ്യ അപേക്ഷയ്‌ക്കൊപ്പം ഉള്‍പ്പെടുത്തണം. പിന്നീടുണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. വെബ്സൈറ്റ് വഴിയുള്ള രജിസ്‌ട്രേഷന്‍ സംവിധാനത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് മന്ത്രാലയം അതിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ താമസിയാതെ പോസ്റ്റ് ചെയ്യുമെന്ന് ഹജ്, ഉംറ കാര്യ വകുപ്പ് ഡയറക്ടര്‍ പറഞ്ഞു.

ഖത്തറില്‍ ലൈസന്‍സുള്ളതും അംഗീകൃതവുമായ ഹജ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ എണ്ണം നിലവില്‍ 27 ആണ്. ഔദ്യോഗിക പ്രവൃത്തി സമയങ്ങളില്‍ ഹോട്ട്ലൈന്‍ (132) വഴി അന്വേഷണങ്ങള്‍ക്കും പരാതികള്‍ക്കും ഹജ്, ഉംറ കാര്യ വകുപ്പുമായി ബന്ധപ്പെടാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!