റിയാദ് – സ്വകാര്യ കമ്പനിയുടെ പേരില്‍ ബിസിനസ് വിസിറ്റ് വിസയിലെത്തിയ 150 ഓളം പേര്‍ ഹുറൂബില്‍. ജിദ്ദയിലെ ഒരു കമ്പനിയുടെ പേരില്‍ ജിദ്ദയിലും റിയാദിലുമായി വിസിറ്റ് വിസയിലെത്തിയവരാണ് ഒളിച്ചോടിയെന്ന പേരില്‍ കമ്പനി ഹുറൂബിലാക്കിയത്. മള്‍ട്ടിപിള്‍ സന്ദര്‍ശക വിസയാണെങ്കിലും ഇനി ഇവര്‍ക്ക് വിസ പുതുക്കാനോ നിയമപ്രകാരം നാട്ടില്‍ പോകാനോ സാധിക്കില്ല. ഹുറൂബ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാവരും മലയാളികളാണ്. നാടുകടത്തല്‍ കേന്ദ്രം വഴി മാത്രമേ നാട്ടില്‍ പോകാനാകൂ. പിന്നീട് സൗദിയിലേക്ക് പ്രവേശന നിരോധനമുണ്ടാകും.
**ഗൾഫ് ന്യൂസ് മലയാളം ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക?*
*https://chat.whatsapp.com/DRLc1OlzJfH3M7iOqXSyiT
കഴിഞ്ഞ മാസമാണ് ഇവരെല്ലാം കേരളത്തിലെ ഏജന്റില്‍ നിന്ന്് വിസ തരപ്പെടുത്തി സൗദിയിലെത്തിയത്. ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ തന്നെ പലരും ഹുറൂബായി. തിരിച്ച് നാട്ടില്‍ പോകാനായി എയര്‍പോര്‍ട്ടിലെത്തിയവരാണ് ഹുറൂബായ വിവരം അറിഞ്ഞത്. ശേഷം ജവാസാത്തുമായി ബന്ധപ്പെട്ടപ്പോള്‍ ഹുറൂബാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ജിദ്ദയിലെ കമ്പനി ഉടമ അറിയാതെയാണ് ഏജന്റുമാര്‍ ബിസിനസ് വിസകള്‍ എടുത്തതെന്നാണ് വിവരം. സന്ദര്‍ശ വിസയിലുള്ളവര്‍ സൗദി അറേബ്യയില്‍ ഇറങ്ങുമ്പോള്‍ അവരുടെ പേരുവിവരങ്ങള്‍ സ്‌പോണ്‍സറായ കമ്പനിയുടെ സിസ്റ്റത്തില്‍ വരും. എന്നാല്‍ ഉടമയറിയാതെ കമ്പനിയുടെ പേരിലെത്തിയ എല്ലാവരെയും ഹുറൂബാക്കാനായിരുന്നു കമ്പനിയുടെ തീരുമാനം. ഇതുപ്രകാരം ഈ വിസയിലെത്തിയ എല്ലാവരെയും ഹുറൂബാക്കുകയായിരുന്നു.
ഉത്തരേന്ത്യക്കാരനാണ് വിസയുടെ ഏജന്റ് എന്നാണ് വിവരം. ഇദ്ദേഹം കുറഞ്ഞ വിലക്ക് കമ്പനിയുടെ പേരിലുള്ള ബിസിനസ് വിസകള്‍ മലയാളി ഏജന്റിന് കൈമാറുകയായിരുന്നു. ഇദ്ദേഹത്തില്‍ നിന്നാണ് എല്ലാവരും വിസ കൈപറ്റിയത്.
ഈ വിസയിലെത്തിയ ഏതാനും പേര്‍ നാടുകടത്തല്‍ കേന്ദ്രം വഴി നാട്ടിലെത്തിയെങ്കിലും അവര്‍ക്ക് ഇനിയൊരിക്കലും സൗദിയിലേക്ക് മടങ്ങിവരാന്‍ സാധിക്കാത്ത വിധത്തില്‍ പ്രവേശനം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സൗദി അറേബ്യയിലേക്ക് വ്യക്തിഗത, ബിസിനസ്, ഫാമിലി സന്ദര്‍ശക വിസകള്‍ സ്‌പോണ്‍സര്‍മാര്‍ ഇല്ലാതെ എടുക്കാന്‍ സാധിക്കില്ല. ഇത്തരം വിസകള്‍ ഏജന്റുമാരില്‍ നിന്ന് എടുക്കുന്നവര്‍ തങ്ങളുടെ സ്‌പോണ്‍സര്‍മാരെ കൂടി അറിഞ്ഞിരിക്കണമെന്ന് ഈ വിഷയത്തില്‍ ഇടപെട്ട സാമൂഹിക പ്രവര്‍ത്തകന്‍ ഫസലുറഹ്മാന്‍ അല്‍റയാന്‍ ട്രാവല്‍സ് ആവശ്യപ്പെട്ടു. ഇവരെ നാട്ടിലേക്ക് അയക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളിലെ പ്രതിനിധികളെ സന്ദര്‍ശനത്തിന് ക്ഷണിക്കാന്‍ അനുമതിയുണ്ട്. ഇതിന്നായി അവരുടെ സ്ഥാപനത്തിന്റെയും പാസ്‌പോര്‍ട്ടിന്റെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഇന്‍വിറ്റേഷന്‍ ലെറ്റര്‍ തയ്യാറാക്കാം. ഇത് ചേംബര്‍ ഓഫ് കൊമേഴ്‌സ് അറ്റസ്റ്റ് ചെയ്ത ശേഷം നാട്ടിലെയും സൗദിയിലെയും സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം കോണ്‍സുലേറ്റില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ നല്‍കണം. 30 ദിവസത്തെ സിംഗിള്‍ എന്‍ട്രിയും 90 ദിവസത്തെ മള്‍ട്ടിപ്ള്‍ എന്‍ട്രിയും ബിസിനസ് സന്ദര്‍ശക വിസക്കുണ്ട്.

















Leave a Reply