റിയാദ്: സൗദി അറേബ്യയിൽ ചെറുകിട സ്ഥാപനങ്ങളിലെ വിദേശ ജീവനക്കാരുടെ ഇഖാമ ലെവി ഇളവോടെ പുതുക്കാനുള്ള ആനുകൂല്യത്തിന്റെ കാലാവധി അവസാനിക്കാൻ ഇനി ആറു മാസം കൂടി. 2027 ജനുവരി 21-നാണ് ഈ ഇളവ് അവസാനിക്കുന്നത്. കാലാവധി ഇനിയും നീട്ടി ലഭിക്കുമോ എന്ന പ്രതീക്ഷയിലാണ് പ്രവാസികളും അവരുടെ സ്പോൺസർമാരും. അതേസമയം, വ്യവസായ മേഖലയിലെ സ്ഥാപനങ്ങൾക്കുള്ള ഈ ആനുകൂല്യം മാറ്റമില്ലാതെ തുടരുന്നുണ്ട്.
ആനുകൂല്യം നീട്ടി ലഭിച്ചില്ലെങ്കിൽ, എല്ലാ സ്ഥാപനങ്ങളും ഒരു വിദേശ ജീവനക്കാരന് പ്രതിമാസം 800 റിയാൽ (വർഷത്തിൽ 9600 റിയാൽ) എന്ന തോതിൽ ലെവി ഒടുക്കേണ്ടി വരും. എങ്കിലും അവസാന നിമിഷം മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് അനുകൂല പ്രഖ്യാപനം ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ഈ പ്രതീക്ഷ കാരണം പല ചെറുകിട സ്ഥാപനങ്ങളും ജീവനക്കാരുടെ ഇഖാമ നിലവിൽ മൂന്നോ ആറോ മാസത്തേക്ക് മാത്രമായാണ് പുതുക്കുന്നത്.
നിലവിലെ നിയമവും ആനുകൂല്യങ്ങളും:
750 റിയാലിന് ഇഖാമ: സൗദി പൗരൻ ഉടമയായ ചെറുകിട സ്ഥാപനത്തിൽ പരമാവധി രണ്ട് വിദേശ ജീവനക്കാർക്ക് ലേബർ കാർഡിന് 100 റിയാലും ഇഖാമയ്ക്ക് 650 റിയാലുമടക്കം ആകെ 750 റിയാൽ നിരക്കിൽ ഒരു വർഷത്തേക്ക് ഇഖാമ പുതുക്കാം (9600 റിയാലിന്റെ വാർഷിക ലെവി ഇവിടെ ഒഴിവാക്കപ്പെടുന്നു).
കൂടുതൽ ജീവനക്കാർക്ക് ഇളവ്: ഇതേ സ്ഥാപനത്തിൽ ഒരു സൗദി പൗരനെക്കൂടി ജോലിക്ക് നിയമിച്ചാൽ, മറ്റ് രണ്ട് വിദേശ ജീവനക്കാർക്ക് കൂടി ഇതേ ആനുകൂല്യം ലഭിക്കും.
നിബന്ധനകൾ:
തദ്ദേശീയരായ ചെറുകിട സംരംഭകരെ സഹായിക്കാൻ 2020-ലാണ് സൗദി മന്ത്രിസഭ ഈ പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ സ്ഥാപന ഉടമ സ്വന്തം സ്ഥാപനത്തിന്റെ ‘ഗോസി’ (സോഷ്യൽ ഇൻഷുറൻസ്)-യിൽ രജിസ്റ്റർ ചെയ്തിരിക്കണം.
സ്ഥാപന ഉടമ മറ്റേതെങ്കിലും സ്ഥാപനത്തിന്റെ ഗോസിയിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെങ്കിൽ ഈ ഇളവ് ലഭിക്കില്ല. അങ്ങനെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ ഇഖാമ പുതുക്കാൻ 10,350 റിയാൽ അടയ്ക്കണം.
സാധാരണ സ്ഥാപനങ്ങളും ലേബർ കാർഡ് ചാർജ് (100 റിയാൽ), ജവാസാത്ത് ഫീ (650 റിയാൽ), വാർഷിക ലെവി (9600 റിയാൽ) എന്നിവയടക്കം ആകെ 10,350 റിയാൽ നൽകിയാലേ ഇഖാമ പുതുക്കാനാകൂ.
