റിയാദ് : സൗദി അറേബ്യയിൽ തങ്ങളുടെ പ്രാദേശിക ആസ്ഥാനം സ്ഥാപിക്കുന്ന ആഗോള കമ്പനികളുടെ എണ്ണം ഏകദേശം 600 ആയി ഉയർന്നതായി സൗദി നിക്ഷേപ മന്ത്രി എഞ്ചിനീയർ ഖാലിദ് അൽ-ഫാലിഹ്.

ബുധനാഴ്ച റിയാദിൽ നടന്ന പിഐഎഫ് പ്രൈവറ്റ് സെക്ടർ ഫോറത്തിന്റെ മൂന്നാം പതിപ്പിന്റെ ഭാഗമായി നടന്ന “സ്വകാര്യ മേഖലയെ പ്രാപ്തമാക്കുന്നതിൽ സർക്കാരിന്റെ പങ്കിനെക്കുറിച്ചുള്ള മന്ത്രിതല വീക്ഷണം” എന്ന പാനൽ ചർച്ചയിൽ പങ്കെടുക്കവെയാണ് അൽ-ഫാലിഹ് ഇക്കാര്യം വ്യക്തമാക്കിയത്.
2018 ലും 2019 ലും രജിസ്റ്റർ ചെയ്ത നിക്ഷേപ ലൈസൻസുകളുടെ എണ്ണം 4,000 ൽ നിന്ന് നിലവിൽ 40,000 ആയി ഉയർന്നതായും മൊത്തം നിക്ഷേപങ്ങൾ ഇരട്ടിയായി 1.2 ട്രില്യൺ റിയാലായി ഉയർന്നതായും മന്ത്രി പറഞ്ഞു. ഇത് സൗദി സമ്പദ്‌വ്യവസ്ഥയുടെ 30 ശതമാനമാണ്. “നിക്ഷേപങ്ങളിൽ എഴുപത്തിരണ്ട് ശതമാനവും സ്വകാര്യ മേഖലയിൽ നിന്നാണ്, അതേസമയം പൊതു നിക്ഷേപ ഫണ്ടിന്റെ (പിഐഎഫ്) പോർട്ട്‌ഫോളിയോയും കമ്പനികളും 13 ശതമാനം മാത്രമാണ്. ആകർഷകമായ സാമ്പത്തിക അന്തരീക്ഷവും വിവിധ മേഖലകളിലുടനീളമുള്ള വൈവിധ്യമാർന്ന നിക്ഷേപ അവസരങ്ങളും കാരണം, ശക്തമായ ഒരു ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം ഇത് അടിവരയിടുന്നു,” അദ്ദേഹം പറഞ്ഞു.