അബുദാബി: ഇറാൻ തൊടുത്തുവിട്ട നിരവധി മിസൈലുകൾ യുഎഇ ആകാശത്ത് വെച്ച് പ്രതിരോധ സേന തടഞ്ഞു. ഇസ്രായേലും അമേരിക്കയും ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായാണ് ഈ മിസൈൽ ആക്രമണം ഉണ്ടായതെന്നാണ് കരുതുന്നത്.
മിസൈലുകൾ തകർക്കുന്നതിനിടെ ഒരു ജനവാസ മേഖലയിൽ അവശിഷ്‌ടങ്ങൾ വീണ് ഏഷ്യൻ വംശജനായ ഒരാൾ മരിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.
യുഎഇയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്‌താവിച്ചു. രാജ്യത്തിൻ്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ഏത് തരത്തിലുള്ള പ്രത്യാക്രമണത്തിനും യുഎഇക്ക് പൂർണ്ണ അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
അബുദാബിയിലും ദുബായിലും ശക്തമായ സ്ഫോടന ശബ്‌ദങ്ങൾ കേട്ടതായി താമസക്കാർ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇരു നഗരങ്ങളിലും അമേരിക്കൻ സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎഇ തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടച്ചു. ഇത് പല വിമാന സർവീസുകളെയും ബാധിച്ചിട്ടുണ്ട്.
ഇസ്രായേൽ-ഇറാൻ സംഘർഷം അയൽരാജ്യങ്ങളിലേക്കും പടരുന്നത് പ്രവാസി മലയാളി സമൂഹം ഉൾപ്പെടെയുള്ളവർക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.











Leave a Reply