ജിദ്ദ – സൗദിയിൽ നിർധനർക്ക് പാർപ്പിടങ്ങൾ ലഭ്യമാക്കാനുള്ള സംഭാവന ശേഖരണത്തിലേക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും 15 കോടി റിയാൽ സംഭാവന ചെയ്‌തു. ജൂദ് ഹൗസിംഗ് പ്ലാറ്റ്ഫോമിലൂടെ സംഭാവന നൽകി, ‘ഔദാര്യം നമ്മിൽ നിന്നാണ്, നമ്മുടെ ഉള്ളിൽ തന്നെ’ എന്ന ശീർഷകത്തിലുള്ള കാമ്പെയ്ൻ രാജാവും കിരീടാവകാശിയും ഉദ്ഘാടനം ചെയ്‌തു. അർഹരായ കുടുംബങ്ങൾക്ക് അനുയോജ്യമായ പാപ്പിടം ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ദേശീയ ശ്രമങ്ങളെയും സംരംഭങ്ങളെയും പിന്തുണക്കാനുള്ള ഭരണാധികാരികളുടെ പ്രതിബദ്ധത ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു.
രാജ്യത്തുടനീളം അർഹരായ കുടുംബങ്ങൾക്ക് അനുയോജ്യമായ പാർപ്പിടങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ദേശീയ സംരംഭങ്ങൾക്കും ശ്രമങ്ങൾക്കും തുടർച്ചയായ പിന്തുണ നൽകുന്നതിന് ഭരണാധികാരികൾക്ക് നഗരസഭാ, ഭവനകാര്യ മന്ത്രിയും ഡെവലപ്മെൻ്റ് ഹൗസിംഗ് ഫൗണ്ടേഷൻ (സകൻ) ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ മാജിദ് അൽഹുഖൈൽ അഗാധമായ നന്ദി അറിയിച്ചു. മാന്യമായ ഭവനങ്ങൾ ലഭ്യമാക്കാനും അർഹരായ കുടുംബങ്ങളുടെ സ്ഥിരതയും ജീവിത നിലവാരവും വർധിപ്പിക്കാനും സഹായിക്കുന്ന സാമൂഹിക ദാന സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ള ജൂദ് ഹൗസിംഗ് പ്ലാറ്റ്ഫോമിലൂടെ സകൻ ഫൗണ്ടേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്ക് രാജാവിന്റെയും കിരീടാവകാശിയുടെയും സംഭാവന മുന്നോട്ട് കൊണ്ടുപോകുമെന്ന് മാജിദ് അൽഹുഖൈൽ പറഞ്ഞു.
സൗദിയിലെ സ്വദേശികൾക്ക് വീട് നിർമ്മിക്കാനുള്ള പദ്ധതിയിലേക്ക് 150 മില്യൺ സംഭാവന ചെയ്തു സൽമാൻ രാജാവും കിരീടാവകാശിയും
