ജിദ്ദ- സൗദിയിൽ നിയമവിരുദ്ധമായി ടാക്‌സി സർവീസ് മേഖലയിൽ പ്രവർത്തിച്ച രണ്ടു പ്രവാസികളെ ഒരാഴ്ചക്കിടെ രാജ്യത്തു നിന്ന് നാടുകടത്തിയതായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു. ഇരുവർക്കും 12,000 റിയാൽ തോതിൽ പിഴ ചുമത്തിയിട്ടുമുണ്ട്. ഫെബ്രുവരി എട്ടു മുതൽ പതിനാലു വരെയുള്ള ദിവസങ്ങളിൽ അനധികൃമായി ടാക്സി മേഖലയിൽ പ്രവർത്തിച്ച 1,550 പേരെ ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി സംഘങ്ങൾ പിടികൂടി. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി സംഘങ്ങൾ വിവിധ പ്രവിശ്യകളിൽ നടത്തിയ ശക്തമായ പരിശോധനകളിലാണ് സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് ടാക്‌സി സർവീസ് മേഖലയിൽ പ്രവർത്തിച്ച 1,550 പേർ പിടിയിലായത്. ഇവർക്കെതിരെ പിഴയും വാഹനം കസ്റ്റഡിയിലെടുക്കലും അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചു.
അനധികൃത ടാക്‌സികളിലേക്ക് യാത്രക്കാരെ വിളിച്ചുകയറ്റാൻ ശ്രമിച്ച 897 പേരും ടാക്സി ലൈസൻസില്ലാതെ സ്വന്തം കാറുകളിൽ പണം ഈടാക്കി യാത്രക്കാർക്ക് ഗതാഗത സൗകര്യം നൽകിയ 653 പേരുമാണ് ഏഴു ദിവസത്തിനിടെ പിടിയിലായതെന്ന് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി വെളിപ്പെടുത്തി. ഗതാഗത മേഖലയിൽ മത്സരശേഷി വർധിപ്പിക്കാനും, ഗതാഗത സേവനങ്ങളുടെ ഗുണനിലവാരത്തിനും യാത്രക്കാരുടെ സുരക്ഷക്കും ഹാനികരമായ നിയമവിരുദ്ധ പ്രവണതകൾ തടയാനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് അനധികൃത ടാക്സികൾ തടയാൻ ശക്തമായ പരിശോധനകൾ നടത്തുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി. ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് തന്ത്രത്തിന് അനുസൃതമായി, ടാക്സി സർവീസ് മേഖലയിൽ നിയമപാലന തോത് വർധിപ്പിക്കാൻ പരിശോധനകൾ സഹായിക്കുന്നു.
പുതിയ റോഡ് ട്രാൻസ്പോർട്ട് നിയമം ലൈസൻസില്ലാതെയുള്ള ഗതാഗത സേവനങ്ങൾ വിലക്കുന്നു. ഇത് ലംഘിക്കുന്നവർക്ക് പിഴയും വാഹനം കസ്റ്റഡിയിലെടുക്കലും ശിക്ഷ ലഭിക്കും. അനധികൃത ടാക്‌സികളിലേക്ക് യാത്രക്കാരെ വിളിച്ചുകയറ്റാൻ ശ്രമിക്കുന്നവർക്ക് 11,000 റിയാൽ വരെ പിഴയും 25 ദിവസത്തേക്ക് വാഹനം കസ്റ്റഡിയിലെടുക്കലും ശിക്ഷ ലഭിക്കും. അനധികൃത ടാക്‌സികളിൽ യാത്രക്കാരെ കൊണ്ടുപോകുന്നതിനിടെ കുടുങ്ങുന്നവർക്ക് 20,000 റിയാൽ വരെ പിഴയും 60 ദിവസം വരെ വാഹനം കസ്റ്റഡിയിലെടുക്കലും ശിക്ഷ ലഭിക്കും. നിയമ ലംഘനം ആവർത്തിച്ച് കുടുങ്ങുന്നവരുടെ വാഹനം ലേലത്തിൽ വിൽക്കാനും വിദേശികളെ നാടുകടത്താനും നിയമം അനുവദിക്കുന്നുണ്ടെന്നും ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി വ്യക്തമാക്കി. ലൈസൻസില്ലാതെ ടാക്സി സർവീസ് മേഖലയിൽ പ്രവർത്തിക്കൽ, യാത്രക്കാരെ ക്ഷണിക്കൽ, യാത്രക്കാരെ ആകർഷിക്കാൻ വേണ്ടി വിളിക്കൽ, അവരെ പിന്തുടരൽ, മാർഗതടസ്സം സൃഷ്ടിക്കൽ, യാത്രക്കാരെ വിളിച്ചുകയറ്റാൻ വേണ്ടി യാത്രക്കാരുള്ള സ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കൽ എന്നിവയെല്ലാം നിയമം വിലക്കുന്നു.
