ജിദ്ദ – അംഗീകൃത ഉംറ പ്രോഗ്രാം അനുസരിച്ച് തീർഥാടകർക്ക് താമസ
സൗകര്യം നൽകാത്തതിന് ഹജ്, ഉംറ മന്ത്രാലയം രണ്ട് ഉംറ സർവീസ് കമ്പനികൾക്ക് താൽക്കാലിക പ്രവർത്തന വിലക്കേർപ്പെടുത്തി. ഈജിപ്തിലെ ടൂറിസം മന്ത്രാലയവുമായി സഹകരിച്ച്, ഈ രണ്ട് കമ്പനികളുമായി കരാറിലേർപ്പെട്ട ഈജിപ്‌തിലെ ഏജൻറുമാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നുണ്ട്. കരാർ പ്രകാരമുള്ള ഉംറ പ്രോഗ്രാം അനുസരിച്ച് താമസ സൗകര്യം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈജിപ്തിൽ നിന്നുള്ള തീർഥാടകർ അംഗീകൃത താമസ സൗകര്യമില്ലാതെ രാജ്യത്ത് എത്തിയതായി കണ്ടെത്തി. ഉംറ തീർഥാടകർക്കും മസ്‌ജിദുന്നബവി സിയാറത്ത് നടത്തുന്നവർക്കും നൽകുന്ന സേവനങ്ങൾ നിയന്ത്രിക്കുന്ന നിയമങ്ങളുടെയും നിർദേശങ്ങളുടെയും വ്യക്തമായ ലംഘനമാണിത്.
താമസ സൗകര്യം ലഭിക്കാതെ പ്രയാസപ്പെട്ട എല്ലാ തീർഥാടകർക്കും ഉടനടി താമസ സൗകര്യം ഉറപ്പാക്കി. സ്വീകരിച്ച നടപടികൾ വേഗത്തിലും അംഗീകൃത നിയന്ത്രണ ചട്ടക്കൂടുകൾക്കനുസൃതമായും ആയിരുന്നു. തീർഥാടകരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അത്തരം നിയമ ലംഘനങ്ങൾ ആവർത്തിക്കുന്നത് തടയാനും തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും ഇത് സഹായിച്ചു. ഉംറ കമ്പനികളും സ്ഥാപനങ്ങളും തീർഥാടകരുമായുണ്ടാക്കുന്ന അംഗീകൃത കരാറുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെയും വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം വർധിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെയും തുടർച്ചയായാണ് ഈ നടപടി.
കരാർ ബാധ്യതകൾ പാലിക്കുന്നതിൽ വീഴ്‌ചകൾ വരുത്തുന്നതും നിയമ ലംഘനങ്ങളും അനുവദിക്കില്ല. തീർഥാടകരുടെ അവകാശങ്ങൾക്ക് ഏറ്റവും വലിയ മുൻഗണന നൽകുന്നു. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മറികടക്കാൻ കഴിയാത്ത ചുവന്ന വരയാണ്. അംഗീകൃത നിയമങ്ങളും നിർദേശങ്ങളും പൂർണ്ണമായും പാലിക്കണമെന്നും കരാറിലെത്തുന്ന പ്രോഗ്രാമുകൾക്കനുസൃതമായി തീർഥാടകർക്ക് സേവനങ്ങൾ നൽകണമെന്നും എല്ലാ ഉംറ കമ്പനികളോടും സ്ഥാപനങ്ങളോടും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.
