ജിദ്ദ – സൗദി അറേബ്യയിൽ മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക’ നമസ്കാരം
നിർവഹിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ആഹ്വാനം ചെയ്തു. നാളെ (വ്യാഴം) രാവിലെ പ്രഭാത നമസ്‌കാരത്തിനു ശേഷം മഴക്കുവേണ്ടിയുള്ള നമസ്‌കാരം നിർവഹിക്കാനാണ് ആഹ്വാനം. എല്ലാവരും തെറ്റുകളിൽ നിന്ന് പശ്ചാത്തപിക്കണമെന്നും, പാപമോചനം തേടി ദൈവത്തിലേക്ക് മടങ്ങണമെന്നും റോയൽ കോർട്ടിൻ്റെ പ്രസ്‌താവനയിൽ പറയുന്നു. ഒപ്പം ദാനധർമ്മങ്ങൾ വർധിപ്പിക്കുകയും മറ്റുള്ളവരോട് കരുണ കാണിക്കുകയും പ്രയാസപ്പെടുന്നവരെ സഹായിക്കുകയും വേണം. ഇത്തരം സൽപ്രവൃത്തികൾ പ്രാർത്ഥനകൾ സ്വീകരിക്കപ്പെടാനും ദുരിതങ്ങൾ നീങ്ങാനും കാരണമാകുമെന്ന് പ്രസ്‌താവന വ്യക്തമാക്കുന്നു. പ്രവാചക ചര്യ പിന്തുടർന്ന് കഴിവുള്ള എല്ലാവരും ഈ നമസ്‌കാരത്തിൽ പങ്കുചേരണമെന്നും, പ്രാർത്ഥനയിൽ ഉറച്ചുനിന്നുകൊണ്ട് വിനയപൂർവ്വം ദൈവത്തോട് സഹായം തേടണമെന്നും സൗദി റോയൽ കോർട്ട് അറിയിച്ചു.
സൗദിയിൽ നാളെ മഴയ്ക്കുവേണ്ടി നമസ്കരിക്കാൻ ആഹ്വാനം ചെയ്തു സൽമാൻ രാജാവ്
