ജിദ്ദ – ബിനാമി ബിസിനസ് കേസുകളിൽ പ്രവാസികൾ അടക്കം 119 പേരെ വിവിധ പ്രവിശ്യകളിലെ കോടതികൾ ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇക്കൂട്ടത്തിൽ മലയാളികൾ അടക്കം നാലു പേർ ഇന്ത്യക്കാരാണ്. ശിക്ഷിക്കപ്പെട്ടവരുടെ പേരുവിവരങ്ങൾക്കും ഇവർക്കുള്ള ശിക്ഷകളും മന്ത്രാലയം പരസ്യപ്പെടുത്തി. പിഴ, തടവ്, നാടുകടത്തൽ എന്നീ ശിക്ഷകളാണ് പ്രതികൾക്ക് ലഭിച്ചത്.
റിയാദ്, മക്ക, മദീന, അൽജൗഫ്, കിഴക്കൻ പ്രവിശ്യ, അസീർ, നജ്റാൻ, ജിസാൻ എന്നീ പ്രവിശ്യകളിൽ വിദേശ നിക്ഷേപക ലൈസൻസ് നേടാതെ ബിനാമി ബിസിനസ് സ്ഥാപനങ്ങൾ നടത്തിയ പ്രവാസികളെയും ഇതിന് ആവശ്യമായ ഒത്താശകൾ ചെയ്‌തു കൊടുത്ത സൗദി പൗരന്മാരെയുമാണ് കോടതികൾ ശിക്ഷിച്ചത്. കോൺട്രാക്ടിംഗ്, റെസ്റ്റോറന്റുകൾ, മൊത്തവ്യാപാരം, ചില്ലറ വ്യാപാരം, ഇലക്ട്രോണിക്സ‌്, ഓട്ടോ പാർട്സ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ സപ്ലൈസ്, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് നിയമ ലംഘകർ ബിനാമിയായി നടത്തിയത്.
സൗദി വനിതകൾ അടക്കമുള്ള സൗദി പൗരന്മാർക്കു പുറമെ, ഈജിപ്ത്, സിറിയ, ജോർദാൻ, ബംഗ്ലാദേശ്, സുഡാൻ, യു.എ.ഇ, യെമൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ശിക്ഷക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. വ്യത്യസ്‌ത കാലയളവിലെ തടവു ശിക്ഷക്ക് പുറമെ 2,000 റിയാൽ മുതൽ അഞ്ചു ലക്ഷം റിയാൽ വരെ പ്രതികൾക്ക് പിഴ ചുമത്തി. കുറ്റക്കാരായ പ്രവാസികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തി പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിക്കേർപ്പെടുത്താനും വിധികളുണ്ട്.
ശിക്ഷിക്കപ്പെട്ടവരിൽ നാലു പേർ ഇന്ത്യക്കാരാണ്. ഇക്കൂട്ടത്തിൽ വ്യാപാര മേഖലയിൽ പ്രവർത്തിച്ച മുഹമ്മദ് ആസിഫിന് ഒരു ലക്ഷം റിയാലും റെഡിമെയ്ഡ് വസ്ത്ര വ്യാപാരം നടത്തിയ മുംതാസ് അലിഖാന് ഒരു ലക്ഷം റിയാലും വർക്ക് ഷോപ്പ് നടത്തിയ ഷാജി മാഹീന് 5,000 റിയാലും ഫെബിൻ മോമർ തങ്കക്ക് 5,000 റിയാലുമാണ് കോടതികൾ പിഴ ചുമത്തിയത്.
