ജിദ്ദ – ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി നിയമാനുസൃത മാർഗങ്ങളിലൂടെ സൗദിയിലെ പ്രവാസികൾ കഴിഞ്ഞ വർഷം 16,550 കോടി റിയാൽ സ്വദേശങ്ങളിലേക്ക് അയച്ചതായി സൗദി സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കി. ഇത് സർവകാല റെക്കോർഡാണ്. ചരിത്രത്തിൽ ആദ്യമായാണ് സൗദിയിലെ പ്രവാസികൾ ഒരു കൊല്ലത്തിനിടെ ഇത്രയും പണം സ്വദേശങ്ങളിലേക്ക് അയക്കുന്നത്. 2024 ൽ 14,420 കോടി റിയാലാണ് സൗദിയിലെ പ്രവാസികൾ നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചത്. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം സൗദി പ്രവാസികളുടെ റെമിറ്റൻസ് 15 ശതമാനം തോതിൽ വർധിച്ചു.
സൗദി സെൻട്രൽ ബാങ്കിൻ്റെ ഡാറ്റ പ്രകാരം, 2025 ഡിസംബറിൽ പ്രവാസികളുടെ പണമയക്കൽ 1,400 കോടി റിയാലിലെത്തി. 2024 ഡിസംബിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഡിസംബറിൽ പ്രവാസികൾ അയച്ച പണത്തിൽ 70 ലക്ഷം റിയാലിൻ്റെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പ്രവാസികളുടെ പണമയക്കലിൽ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത്. ഫെബ്രുവരിയിൽ പ്രവാസികളുടെ റെമിറ്റൻസ് 37 ശതമാനം തോതിൽ വർധിച്ചു. എന്നാൽ പ്രവാസികൾ ഏറ്റവും കൂടുതൽ പണമയച്ചത് മാർച്ചിലാണ്. മാർച്ചിൽ 1,550 കോടി റിയാൽ പ്രവാസികൾ അയച്ചു. ഇത് 2016 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണ്.
കഴിഞ്ഞ കൊല്ലം വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദി പൗരന്മാർ 7,040 കോടി റിയാൽ വിദേശങ്ങളിലേക്ക് അയച്ചു. 2024 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം വിദേശത്തേക്കുള്ള സ്വദേശികളുടെ പണമയക്കൽ മൂന്നു ശതമാനം തോതിൽ വർധിച്ചു. 2022 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പണമയക്കൽ നിലയായിരുന്നു ഇത്. ഫെബ്രുവരിയിൽ സ്വദേശികൾ അയച്ച പണത്തിൽ 34 ശതമാനം വർധനനവ് രേഖപ്പെടുത്തി.
2025 ഡിസംബറിൽ സൗദികളുടെ പണമയക്കൽ 612.6 കോടി റിയാലായി കുറഞ്ഞു. 2024 ഡിസംബറിനെ അപേക്ഷിച്ച് 20 ശതമാനം കുറവാണിത്. എന്നാൽ 2025 നവംബർ മാസത്തെ അപേക്ഷിച്ച് ഡിസംബറിൽ സ്വദേശികൾ അയച്ച പണത്തിൽ 27.4 ശതമാനം വർധനവ് രേഖപ്പെടുത്തി.
