ജിദ്ദ- വിദ്യാർഥികളുടെ സുരക്ഷ, വിദ്യാഭ്യാസ നിലവാരം, അംഗീകൃത നിയമങ്ങളും വ്യവസ്ഥകളും പാലിക്കൽ എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തടർന്ന് സൗദിയിലെ ഏതാനും നഗരങ്ങളിൽ പ്രവർത്തിക്കുന്ന 74 സ്വകാര്യ സ്‌കൂളുകളുടെ ലൈസൻസുകൾ വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി. സാധുവായ ഓപ്പറേറ്റിംഗ് ലൈസൻസിന്റെയും സുരക്ഷാ ലൈസൻസിൻ്റെയും (സിവിൽ ഡിഫൻസ് സർട്ടിഫിക്കറ്റ്) അഭാവം നിയമ ലംഘനങ്ങളിൽ ഉൾപ്പെടുന്നതായി മന്ത്രാലയം വിശദീകരിച്ചു.വീടുകൾക്ക് സമീപമുള്ള അനുയോജ്യമായ പഠന അന്തരീക്ഷത്തിൽ വിദ്യാർഥികൾക്ക് തടസ്സമില്ലാതെ പഠനം പൂർത്തിയാക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്ന നിലക്ക് ഈ സ്‌കൂളുകളിൽ നിന്ന് വിദ്യാർഥികളെ നേരിട്ട് പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റാൻ മന്ത്രാലയം സൗകര്യമൊരുക്കി. അതോടൊപ്പം മാതാപിതാക്കൾക്ക് ഇഷ്‌ടമുള്ള സ്‌കൂളുകളിലേക്ക് കുട്ടികളെ മാറ്റാനുള്ള ഓപ്ഷനും നൽകി. നിരവധി നിയന്ത്രണ നടപടികൾ സ്വീകരിക്കുകയും മുന്നറിയിപ്പുകൾ നൽകുകയും ചെയ്‌തിട്ടും തിരുത്തൽ ആവശ്യകതകളോട് സ്‌കൂളുകൾ പ്രതികരിക്കാത്തതിനെ തുടർന്നാണ് ലൈസൻസുകൾ റദ്ദാക്കിയത്. തുടർച്ചയായ നിയമ ലംഘനങ്ങളുടെ ഫലമായുണ്ടാകുന്ന ഉയർന്ന തോതിലുള്ള അപകടസാധ്യതകളും ആവശ്യമായ പ്രവർത്തന ആവശ്യകതകൾ പാലിക്കുന്നതിൽ സ്കൂളുകളുടെ കഴിവില്ലായ്മയും കടുത്ത നടപടി സ്വീകരിക്കാൻ മന്ത്രാലയത്തെ പ്രേരിപ്പിച്ചു.
കഴിഞ്ഞ കാലയളവിൽ നടത്തിയ പരിശോധനകളിൽ ഏതാനും സ്കൂളുകൾ ലൈസൻസുകൾ പുതുക്കുകയോ പരിഷ്കരിച്ച വ്യവസ്ഥകൾ പാലിക്കുകയോ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇത് വിദ്യാർഥികളുടെ സുരക്ഷ സംരക്ഷിക്കാനും വിദ്യാഭ്യാസ അന്തരീക്ഷത്തിൻ്റെ ഗുണനിലവാരം ഉറപ്പാക്കാനും നിയമാനുസൃത നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാക്കി.
