മനാമ : ഫിലിപ്പിനോ വീട്ടുജോലിക്കാരെ ബഹ്റൈനിലേക്ക് റിക്രൂട്ട് ചെയ്യുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ അടിയന്തര പ്രമേയവുമായി എം.പി മുഹമ്മദ് അൽ അഹ്മദ് രംഗത്ത്. ഫിലിപ്പീൻസിലെ എച്ച്ഐവിയുടെ വ്യാപനത്തെത്തുടർന്നാണ് ഈ നീക്കം. ഫിലിപ്പീൻസിൽ എച്ച്ഐവി കേസുകളുടെ വർധനവ് സൂചിപ്പിക്കുന്ന പ്രാദേശിക അന്തർദേശീയ ആരോഗ്യ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബഹ്‌റൈൻ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് അൽ-അഹ്മദ് പറഞ്ഞു.
ഫിലിപ്പീൻസിലെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും, അന്താരാഷ്ട്ര ആരോഗ്യ സംഘടനകൾ രോഗവ്യാപനം നിയന്ത്രണവിധേയമായെന്ന് ഉറപ്പ് നൽകുകയും ചെയ്യുന്നതുവരെ ഈ താൽക്കാലിക വിലക്ക് തുടരും. പകരം മറ്റ് രാജ്യങ്ങളിൽ നിന്ന് വീട്ടുജോലിക്കാരെ നിയമിക്കുന്നത് പരിഗണിക്കണനെന്നും അദ്ദേഹം നിർദേശിച്ചു.

ഈ വർഷം പ്രതിദിനം 57 പുതിയ അണുബാധകളാണ് ഫിലിപ്പീൻസിൽ റിപ്പോർട്ട് ചെയ്യപ്പടുന്നത്. കഴിഞ്ഞ വർഷം, 2024ൽ ഏകദേശം 29,600 പുതിയ കേസുകൾ രേഖപ്പെടുത്തിയിരുന്നു.