GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കുവൈത്ത് വിഷമദ്യ ദുരന്തം; ചികിത്സയില്‍ കഴിയുന്ന 160 പ്രവാസികളെയും കാത്തിരിക്കുന്നത് നാടുകടത്തലും കരിമ്പട്ടികയും

കുവൈത്ത് സിറ്റി: വിഷമദ്യ ദുരന്തത്തിന് ഇരയായി ചികിത്സയില്‍ കഴിയുന്ന 160 പ്രവാസികള്‍ക്ക് നാടുകടത്തലും കരിമ്പട്ടികയും ഭീഷണിയാകുന്നു. വാരാന്ത്യ ആഘോഷത്തിനായി വ്യാജ മദ്യം കഴിച്ചതാണ് 23 പേരുടെ മരണത്തിനും നൂറുകണക്കിന് കുടുംബങ്ങളുടെ പ്രതിസന്ധിക്കും കാരണമായത്. മലയാളികള്‍ ഉള്‍പ്പെടെ 40 ഇന്ത്യക്കാര്‍ ചികിത്സയിലുണ്ട്.


മദ്യനിരോധനം നിലനില്‍ക്കുന്ന കുവൈത്തില്‍ ജലീബ് അല്‍-ഷുയൂഖ് പ്രദേശത്ത് നിന്ന് വാങ്ങിയ മെഥനോള്‍ കലര്‍ന്ന വ്യാജ മദ്യമാണ് ദുരന്തത്തിന് കാരണം. 21 പേര്‍ക്ക് സ്ഥിരമായ കാഴ്ച നഷ്ടപ്പെടുകയും 51 പേര്‍ക്ക് വൃക്ക തകരാറിനെ തുടര്‍ന്ന് ഡയാലിസിസ് ആവശ്യമായി വരികയും 31 പേര്‍ക്ക് ശ്വാസകോശ പ്രശ്‌നം വരികയും ചെയ്തു. ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന സാധാരണ പ്രവാസികളുടെ കുടുംബത്തെ ഇത് കടുത്ത പ്രതിസന്ധിയിലാക്കും.

കുവൈത്ത് ആഭ്യന്തര മന്ത്രാലയം, മദ്യനിരോധന നിയമം ലംഘിച്ചവരെ നാടുകടത്തുകയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചു. നാടുകടത്തപ്പെടുന്നവരുടെ പാസ്‌പോര്‍ട്ടില്‍ ‘നാടുകടത്തല്‍’ സ്റ്റാമ്പ് പതിക്കുന്നതിനാല്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലോ വിദേശത്തോ ജോലി തേടുന്നത് ബുദ്ധിമുട്ടാകും. ജി.സി.സി. രാജ്യങ്ങള്‍ക്കിടയില്‍ നാടുകടത്തപ്പെട്ടവര്‍ക്ക് അഞ്ച് വര്‍ഷത്തെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്ന നിയമം പ്രാബല്യത്തില്‍ വന്നാല്‍ പ്രതിസന്ധി രൂക്ഷമാകും.

ദുരന്തത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മേയില്‍ രണ്ട് നേപ്പാള്‍ പ്രവാസികളുടെ മരണത്തിന് ശേഷം പരിശോധന കര്‍ശനമാക്കിയിരുന്നെങ്കിലും, നിയമലംഘനം തുടര്‍ന്നതാണ് ദുരന്തത്തിന് വഴിവെച്ചത്. 40 ഇന്ത്യക്കാരെ ബാധിച്ച ഈ ദുരന്തം കുവൈത്തിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. ഇന്ത്യന്‍ എംബസി, ചികിത്സയിലുള്ളവര്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്, എന്നാല്‍, നാടുകടത്തപ്പെടുന്നവരുടെ പുനരധിവാസവും തുടര്‍ചികിത്സയും വലിയ വെല്ലുവിളിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!