ദുബൈ– വിവിധ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾക്ക് അടിയിൽ കമന്റ് ചെയ്യുന്നവർ സൂക്ഷിക്കുക. ആർട്ടിക്കിൾ,ഫോട്ടോകൾ , ഓഡിയോ,വീഡിയോ, ലൈവ് സ്ട്രീം പോലെയുള്ള ഏത് തരത്തിലുള്ള പോസ്റ്റുകൾക്കും അപമാനകരമായോ അപകീർത്തികരമായോ മറുപടികൾ നൽകുന്നത് നിയമവിരുദ്ധമാണെന്ന് യുഎഇ അധികൃതർ.
ഇത്തരത്തിലുള്ള നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഗവണ്മെന്റ് നിയമം കർശനമാക്കിയത്.

പൊതു പോസ്റ്റിലെ കമന്റുകളിലൂടെ ഒരാൾക്കും മാറ്റൊരാളെ പരിഹസിക്കാനും അപമാനിക്കാനും അവകാശമില്ല എന്ന് ഷാർജ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ കേണൽ ഉമർ അഹമ്മദ് അബു അൽസവാദ് പറഞ്ഞു. ഐക്യം തകർക്കുന്ന ഡിജിറ്റൽ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ എടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2021-ലെ ഫെഡറൽ നിയമ ഉത്തരവ് നമ്പർ 34 പ്രകാരവും, 2024-ലെ ഭേദഗതി നിയമം നമ്പർ 5 പ്രകാരവുമാണ് നടപടി സ്വീകരിക്കുക. 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും കൂടാതെ തടവ് ശിക്ഷയും ലഭിച്ചേക്കാം. ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയാൽ ശിക്ഷയുടെ പരിധി വീണ്ടും കൂടിയേക്കാം.
കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി ഷാർജയിൽ ഇത്തരം പതിനൊന്നോളം കേസുകൾ എടുത്ത് ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷാ നടപടികളെക്കുറിച്ച് പലർക്കും അറിവില്ലെന്നും കേണൽ അൽസവാദ് പറഞ്ഞു.
അധിക്ഷേപകരമായ എല്ലാ ഉപയോക്താക്കളും ഉത്തരവാദിത്തത്തോടയും ബഹുമാനത്തോടയും പെരുമാറണം, സൈബർ ക്രൈം നിയമം എല്ലാവർക്കും ഒരു പോലെ ബാധകമാണ് എന്ന് കേണൽ അൽസവാദ് വിശദീകരിച്ചു. ദുബൈ പൊലീസ് സൈബർ ക്രൈം ഡിപ്പാർട്മെന്റിന്റെ ആക്റ്റിംഗ് ഡയറക്ടർ മേജർ അബ്ദുല്ല അൽ ശൈഖ് ഇതേ ആശങ്ക പങ്കുവച്ചിരുന്നു.