ദോഹ– ഇന്റർനെറ്റിലൂടെയും, സാമൂഹികമാധ്യമങ്ങളിലൂടെയും വ്യക്തികളുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് ഖത്തർ. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള നിയമത്തിൽ ഭേദഗതിയിലൂടെ ഇത്തരം സ്വകാര്യത ലംഘനങ്ങൾക്ക് കഠിന ശിക്ഷ ലഭിക്കുമെന്ന് ഖത്തർ ഔദ്യോഗിക വിജ്ഞാപനം വ്യക്തമാക്കുന്നു.

2025-ലെ ഭേദഗതിയായ നിയമം നമ്പർ (11) ഖത്തറിന്റെ സൈബർ ക്രൈം നിയമം (2014-ലെ നിയമം നമ്പർ 14)-ലേക്കാണ് പുതുതായി ചേർക്കുന്നത്. 2025 ആഗസ്റ്റ് 4-ന് പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റ് എഡിഷൻ നമ്പർ 20-ൽ ഈ ഭേദഗതി പ്രസിദ്ധീകരിച്ചു. ഖത്തറിന്റെ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി ആണ് നിയമ ഭേദഗതിക്ക് അംഗീകാരം നൽകിയിരിക്കുന്നത്..
ഈ വകുപ്പ് പ്രകാരം, ജോലിസ്ഥലത്തോ പൊതുജനരംഗത്തോ ഉള്ള വ്യക്തികളുടെ സമ്മതമില്ലാതെ അവരുടേതായ ചിത്രങ്ങൾ അല്ലെങ്കിൽ വീഡിയോ ക്ലിപ്പുകൾ ഇന്റർനെറ്റിലൂടെ അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.
പുതിയ നിയമം പ്രകാരം, ഏകദേശം ഒരു വർഷം വരെ തടവും, ഒരു ലക്ഷം ഖത്തർ റിയാൽ(24 ലക്ഷം ഇന്ത്യൻ രൂപ) വരെ പിഴയും ലഭിക്കും.
പുതിയ ഭേദഗതി ഓദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതെടെ നിലവിൽ വരും .സ്വകാര്യതയെ അപമാനിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പാണ് ഈ നിയമമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.