ഷാര്‍ജ– സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പ്രഥമ പരിഗണന സ്വദേശികള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച് ഷാര്‍ജ ഭരണാധികാരി. പ്രധാന തസ്തികകള്‍ സ്വദേശികള്‍ക്ക് തന്നെ നിയമനം നല്‍കണമെന്നും നിയമനവ്യവസ്ഥകള്‍ തെറ്റിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വ്യക്തമാക്കി. ഈ മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള പ്രവാസികള്‍ക്ക് പുതിയ തീരുമാനം വലിയ തിരിച്ചടിയാവും. പ്രധാന തസ്തികകളില്‍ ജോലി ചെയ്തു വരുന്ന വിദേശികളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി മുതൽ സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന വിദേശികളെ കരാര്‍ തൊഴിലാളികളായിട്ടാണ് പരിഗണിക്കുക.

ഇതിനു പുറമെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സേവനം മെച്ചപ്പെടുത്താന്‍ വാര്‍ഷിക തൊഴില്‍ പരിശീലനം, സേവനകാലത്ത് തുടര്‍ വിദ്യാഭ്യാസത്തിനായി അവസരം, വാര്‍ഷിക അവധിക്ക് പുറമെ രാജ്യത്തിന് പുറത്ത് പോയി ചികിത്സിക്കാന്‍ അവധി, പ്രസവം, ശിശുപരിചരണം, ഹജ്, മരണാനന്തര ചടങ്ങുകള്‍, വിവാഹത്തിന് 8 ദിവസം എന്നിങ്ങനെ അവധി നല്‍കുമെന്നാണ് പ്രഖ്യാപനം. ഇത് സ്വദേശികളെ സര്‍ക്കാര്‍ ജോലികളിലേക്ക് ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശികള്‍ക്ക് സേവനകാല ആനുകൂല്യമാണ് വിരമിക്കുമ്പോള്‍ ലഭിക്കുക. ഈ കാലയളവില്‍ തൊഴിലില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കില്‍ സേവനകാല ആനുകൂല്യങ്ങളില്‍ നിന്ന് 25 ശതമാനം നഷ്ടമാവുമെന്നും ഉത്തരവില്‍ പറയുന്നു.