ദുബായ്- ഖത്തറിലേക്ക് ഇറാൻ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് അടച്ചിട്ട വ്യോമപാത മുഴുവൻ ഗൾഫ് രാജ്യങ്ങളും തുറന്നു. ഖത്തർ, കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് നേരത്തെ വ്യോമപാത അടച്ചിട്ടിരുന്നത്. സ്ഥിതിഗതികൾ ശാന്തമായതോടെ മുഴുവൻ രാജ്യങ്ങളും വ്യോമപാതയിലെ നിയന്ത്രണം നീക്കി. ഈജിപ്തും വ്യോമപാതയിലെ നിയന്ത്രണം നീക്കിയതായി അറിയിച്ചു. മേഖലയിൽ തുടർ സംഘർഷങ്ങളുണ്ടാകാനുള്ള സാധ്യതയില്ല എന്നാണ് വിലയിരുത്തൽ.

അതേസമയം, സഹോദര രാജ്യമായ ഖത്തറിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും നല്ല അയല്‍പക്ക തത്വങ്ങളുടെയും നഗ്‌നമായ ലംഘനമാണ്. ഇത് അസ്വീകാര്യമാണ്. ഒരു സാഹചര്യത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. സഹോദര രാജ്യമായ ഖത്തറിനോടുള്ള ഐക്യദാര്‍ഢ്യവും പൂര്‍ണ പിന്തുണയും സൗദി അറേബ്യ വ്യക്തമാക്കി. ഖത്തര്‍ സ്വീകരിക്കുന്ന ഏതു നടപടികളെയും പിന്തുണക്കാന്‍ സൗദി അറേബ്യയുടെ മുഴുവന്‍ ശേഷികളും ലഭ്യമാക്കുമെന്നും വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തിന് നേരെയുള്ള ഇറാന്‍ ആക്രമണത്തെ കുറിച്ച് യു.എസ് സൈന്യത്തിന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന് അമേരിക്കന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് പറഞ്ഞു. അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെയുള്ള ഇറാന്‍ ആക്രമണത്തിന് യു.എസ് സൈന്യം തയാറെടുത്തു. ആക്രമണം പ്രതീക്ഷിച്ചിരുന്നു, ഇത് അപ്രതീക്ഷിതമായിരുന്നില്ല – അമേരിക്കന്‍ വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികാര നടപടി ഖത്തറിന് ഭീഷണിയല്ലെന്ന് ഇറാന്‍