GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഏകീകൃത ഗള്‍ഫ് സന്ദര്‍ശക വിസയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചതായി  സൗദി, യുഎഇ, ഖത്തര്‍ പ്രതിനിധികള്‍ അറിയിച്ചു

ദോഹ/ദുബൈ- ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാവുന്ന ഏകീകൃത ഗള്‍ഫ് സന്ദര്‍ശക വിസയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചതായും ഈ വര്‍ഷം അവസാനത്തോടെ അത് നിലവില്‍ വരുമെന്നും സൗദി, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികള്‍ അറിയിച്ചു. ഖത്തര്‍ സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സഅദ് ബിന്‍ അലി അല്‍ഖര്‍ജിയാണ് ഷെംഗന്‍ സന്ദര്‍ശക വിസക്ക് സമാനമായ ഏകീകൃത വിനോദ സഞ്ചാര വിസ ഈ വര്‍ഷം അവസാനത്തോടെ നിലവില്‍ വരുമെന്നറിയിച്ചത്. ഏകീകൃത വിസക്ക് ഗള്‍ഫ് സഹകരണ രാജ്യങ്ങള്‍ ഔദ്യോഗികമായി അംഗീകാരം നല്‍കിയെന്നും ഉടന്‍ നിലവില്‍ വരുമെന്നുമാണ് യുഎഇ സാമ്പത്തികകാര്യമന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍മര്‍റിയും പറഞ്ഞു. മര്‍റിയെ ഉദ്ധരിച്ച് ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിവിധ രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രാലം നടപടികള്‍ മാത്രമാണ് ഇനി ബാക്കിയെന്ന് യുഎഇ ഹോസ്പിറ്റാലിറ്റി സമ്മര്‍ ക്യാമ്പില്‍ സംസാരിക്കവെ വ്യക്തമാക്കിയെന്നും ഖലീജ് ടൈംസ് വിശദീകരിച്ചു. ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത സഊദി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ് അല്‍ഖത്തീബും ജിസിസി രാജ്യങ്ങള്‍ക്കിടയിലെ അനായാസേനയുള്ള യാത്രയാണ് ഏകീകൃത വിസ ലക്ഷ്യം വെക്കുന്നതെന്നും ഇത് ഉടന്‍ നിലവില്‍ വരുമെന്നും വ്യക്തമാക്കി. കൂടാതെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ കൂട്ടായി വിനോദ സഞ്ചാര പാക്കേജുകളും വിമാന സര്‍വ്വീസുകും പ്രമോഷന്‍ പരിപാടികളും ആലോചനയിലുണ്ട്. ഗള്‍ഫ് രാഷ്ട്രങ്ങളെ ആഗോള യാത്രാ ഭൂപടത്തിന്റെ മുന്‍നിരയിലേക്കെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 2022 ഫിഫ ലോകകപ്പ് മുതല്‍ സൗദി അറേബ്യയിലേ്ക്കും ഖത്തറിലേക്കും യാത്ര ചെയ്യാനുള്ള ഏകീകൃത വിസ അനുവദിക്കപ്പെട്ടത് വലിയ വിജയമാണെന്നും സൗദി ടൂറിസം മന്ത്രി ചൂണ്ടിക്കാട്ടി. സൗദിയുമായി ചേര്‍ന്നുള്ള ‘ഡബിള്‍ ദ ഡിസ്‌കവറി’ ടൂറിസം കാമ്പയിന്‍ 2025 മാര്‍ച്ചിലാണ് പ്രഖ്യാച്ചിതെന്ന് ഖത്തര്‍ ടൂറിസം ചെയര്‍മാനും ചൂണ്ടിക്കാട്ടി.



താമസിയാതെ, ഒരു വിസ മാത്രം ഉപയോഗിച്ച് യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്നതോടെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജിസിസി) രാജ്യങ്ങള്‍ ദീര്‍ഘകാലമായി ആസൂത്രണം ചെയ്ത വിസ നടപടിയാണ് പൂര്‍ത്തിയാവുക.

ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് വിസ

‘ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് വിസ’ എന്നാണ് ഏകീകൃത ഗള്‍ഫ് വിനോദ സഞ്ചാര വിസ അറിയപ്പെടുക. യൂറോപ്പില്‍ ഉപയോഗിക്കുന്ന ഷെന്‍ഗന്‍ വിസ സംവിധാനത്തിന്റെ മാതൃകയിലാണ് രൂപകല്‍പ്പന. പ്രത്യേക വിസകള്‍ക്ക് അപേക്ഷിക്കാതെ ആറ് ജിസിസി അംഗരാജ്യങ്ങളിലും പ്രവേശിക്കാന്‍ ഇത് യാത്രക്കാരെ അനുവദിക്കും. ഇതില്‍ യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളാണ് ഉള്‍പ്പെടുക. ഗ്രാന്‍ഡ് ടൂര്‍സ് വിസ ഒരു സിംഗിള്‍ എന്‍ട്രി ഷോര്‍ട്ട്-സ്റ്റേ വിസയായിരിക്കും. വ്യക്തിഗത എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാതെ തന്നെ ഒന്നിലധികം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ യാത്രക്കാര്‍ക്ക് അവസരമുണ്ടാവും. 30 ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്നതിന് സാധുതയുള്ളതായിരിക്കും.
2023 ഒക്ടോബര്‍ മുതല്‍ ഈ വിസ നടപടികള്‍ക്കുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2023 ഡിസംബറോടെ പദ്ധതിയെക്കുറിച്ചുള്ള ഫീഡ്ബാക്ക് അന്വേഷിക്കുകയും അത് വിലയിരുത്തി മനസ്സിലാക്കുകയും ചെയ്തതായി ഒമാന്‍ പൈതൃക, ടൂറിസം മന്ത്രി സാലിം ബിന്‍ മുഹമ്മദ് അല്‍ മഹ്റൂഖ് പറഞ്ഞു.

വിനോദ സഞ്ചാര മേഖലയില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച

ഗള്‍ഫ് ഏകീകൃത വിസ മേഖലയിലുടനീളമുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവിന് കാരണമാകുമെന്ന് ടൂറിസം വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 2030-ഓടെ ജിസിസി രാജ്യങ്ങളില്‍ 128.7 ദശലക്ഷം സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ വന്‍തോതിലുള്ള വാണിജ്യ വ്യാപാര വളര്‍ച്ചയും സാംസ്‌കാരിക പൈതൃക രംഗത്തെ പരസ്പര വിനിമയവുമുണ്ടാവും. സാംസ്‌കാരിക കൈമാറ്റം ഇക്കാര്യത്തില്‍ ഏറെ പ്രാധാന്യമുള്ളതാമ്. വിനോദസഞ്ചാര മേഖലയിലെ വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടാവും. അതിര്‍ത്തി കടന്നുള്ള സഹകരണം ആറ് രാജ്യങ്ങള്‍ക്കും സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള ഉപാധിയായിരിക്കും.
പശ്ചിമേഷ്യയിലെ ഏറ്റവും ജനപ്രിയ യാത്രാ കേന്ദ്രമായി യുഎഇ തന്നെയാണ് മുന്‍പന്തിയില്‍. ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച്, 2024 ല്‍ ദുബൈയില്‍ മാത്രം 18.7 ദശലക്ഷം ആഗോള വിനോദ സഞ്ചാരികളെത്തി. 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ ദുബൈ നഗരത്തില്‍ 5.31 ദശലക്ഷം വിദേശ സന്ദര്‍ശകരാണെത്തിയത്. ഇന്ത്യന്‍ വിനോദസഞ്ചാരികളാണ് ഇവരില്‍ കൂടുതല്‍.
സൗദി അറേബ്യയില്‍ 2024-ല്‍ 2.42 ദശലക്ഷം ഇന്ത്യന്‍ സന്ദര്‍ശകരാണ് എത്തിയത്. ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ (യുഎന്‍ഡബ്ല്യുടിഒ) കണക്കനുസരിച്ച് 2023-ല്‍ സൗദിയില്‍ 27.4 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികളാണ് എത്തിയത്. 2024 ഡിസംബറോടെ അത് 29.7 ദശലക്ഷമായി ഉയര്‍ന്നു. 2025-ന്റെ തുടക്കത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണം 48 ശതമാനമാണ് സഊദിയില്‍ വര്‍ധിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!