റിയാദ്: വൻതോതിൽ ആംഫിറ്റാമിൻ ഗുളികകൾ രാജ്യത്തേക്ക് കടത്തിയ കേസിൽ ഒരു സൗദി പൗരന്റെ വധശിക്ഷ കൂടി നടപ്പാക്കി. അൽജൗഫ് ഗവർണറേറ്റിന് കീഴിൽ സാലിഹ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ-ഹസ്മി എന്നയാളുടെ ശിക്ഷയാണ് സൗദി ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയതായി അറിയിച്ചത്. ഇതോടെ, കഴിഞ്ഞ രണ്ടാഴ്ചക്കിടെ മയക്കുമരുന്ന് കേസുകളിൽ വധശിക്ഷക്ക് വിധേയരാകുന്നവരുടെ എണ്ണം അഞ്ചായി.

പ്രൊസിക്യൂഷൻ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കീഴ് കോടതി അൽ-ഹസ്മിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇത് പിന്നീട് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കിയത്.
രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ലഹരിയുടെ വിപത്തിൽ നിന്ന് രാജ്യത്തെ പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഏറ്റവും ഉയർന്ന ശിക്ഷ തന്നെ ഉറപ്പുവരുത്തുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.