റിയാദ്: തീർഥാടകർക്ക് ആവശ്യമായ ഗതാഗത സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ഏഴ് ഉംറ കമ്പനികൾക്ക് സൗദി അറേബ്യ താൽക്കാലിക വിലക്കേർപ്പെടുത്തി. ഹജ്ജ് ഉംറ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. മദീന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ കമ്പനികൾ, മന്ത്രാലയവുമായി ഒപ്പിട്ട കരാറിന്റെ ലംഘനമാണ് നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.

വിലക്കേർപ്പെടുത്തിയ കമ്പനികളുടെ ബാങ്ക് ഗ്യാരണ്ടികൾ പിടിച്ചെടുത്തിട്ടുണ്ട്. തീർഥാടകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി. ഉംറ ഓപ്പറേറ്റർമാർ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും, നിശ്ചയിച്ച സമയപരിധിക്കുള്ളിൽ സേവനങ്ങൾ നൽകണമെന്നും, ഉയർന്ന നിലവാരമുള്ള സേവനം ഉറപ്പാക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.