റിയാദ്: സൗദി അറേബ്യയിലെ എല്ലാ കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ വാർഷിക സാമ്പത്തിക റിപ്പോർട്ടുകൾ ഈ മാസം 30ന് മുമ്പ് സമർപ്പിക്കണമെന്ന് വാണിജ്യ മന്ത്രാലയം കർശന നിർദ്ദേശം നൽകി. സമയപരിധി പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴയുൾപ്പെടെയുള്ള നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രാജ്യത്തെ നിയമമനുസരിച്ച്, ഓരോ സാമ്പത്തിക വർഷത്തിന്റെയും അവസാനം കമ്പനികൾ അവരുടെ സാമ്പത്തിക അവലോകന റിപ്പോർട്ട് തയ്യാറാക്കി ആറ് മാസത്തിനകം വാണിജ്യ മന്ത്രാലയത്തിന് സമർപ്പിക്കേണ്ടതുണ്ട്. 2024 ഡിസംബർ 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തെ റിപ്പോർട്ടുകൾ സമർപ്പിക്കാൻ രണ്ടാഴ്ചയിൽ താഴെ സമയം മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജൂൺ 30-ന് മുമ്പ് എല്ലാ കമ്പനികളും നിർബന്ധമായും റിപ്പോർട്ടുകൾ സമർപ്പിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചത്.
നിർദ്ദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കമ്പനി ആർട്ടിക്കിൾ 17 പ്രകാരം പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. രാജ്യത്തെ അംഗീകൃത അക്കൗണ്ടിംഗ് മാനദണ്ഡങ്ങൾ അനുസരിച്ച് ഓഡിറ്റ് ചെയ്ത റിപ്പോർട്ടുകളാണ് സമർപ്പിക്കേണ്ടത്. കമ്പനി പ്രസിഡന്റ്, ഡയറക്ടർ അല്ലെങ്കിൽ ഡയറക്ടർ ബോർഡ് ചെയർമാൻ എന്നിവർക്കായിരിക്കും ഈ റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്വം.