മസ്‌കത്ത്: ഒമാനില്‍ വച്ച് നടക്കാനിരുന്ന ഇറാന്‍-യുഎസ് ആറാം ഘട്ട ആണവ ചര്‍ച്ച ഇപ്പോള്‍ നടക്കില്ലെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്‌ർ ബിൻ ഹമദ് അൽ ബുസൈദി അറിയിച്ചു. ഇറാനെതിരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നയതന്ത്രവും ചർച്ചയും മാത്രമാണ് സമാധാനത്തിലേക്കുള്ള ഏക വഴിയെന്നും ബുസൈദി പറഞ്ഞു. ഒമാന്‍ ആണ് ഈ ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്നത്. ഇറാന്റെ ആണവ പദ്ധതികള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ചാണ് യുഎസുമായുള്ള ചര്‍ച്ച. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഏതൊരു ചര്‍ച്ചയും അന്യായമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അരഗ്ഷിയും പ്രതികരിച്ചിരുന്നു.

മസ്‌കത്തില്‍ ശനിയാഴ്ചയായിരുന്നു ഇറാന്‍-യുഎസ് ആണവ ചര്‍ച്ചയുടെ ആറാം ഘട്ടം നടക്കാനിരുന്നത്. യുഎസ്-ഇറാൻ ആണവ ചർച്ചകളുടെ അഞ്ചാം ഘട്ടം മേയ് 23ന് റോമിലായിരുന്നു.