ദുബായ്- മാധ്യമ മേഖല നിയന്ത്രിക്കാനും ഉത്തേജിപ്പിക്കാനുമായി യു.എ.ഇ മീഡിയ കൗണ്‍സില്‍ പുതിയ സംയോജിത നിയമത്തിന് തുടക്കം കുറിച്ചു. യു.എ.ഇ മീഡിയ കൗണ്‍സില്‍ ദുബായില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നു. ഉള്ളടക്കത്തിന്റെ കമ്മ്യൂണിറ്റി നിരീക്ഷണം പ്രാപ്തമാക്കാനായി പുതിയ പ്ലാറ്റ്‌ഫോം ഉടന്‍ സ്ഥാപിക്കും. രണ്ടു വര്‍ഷമായി വികസിപ്പിച്ചെടുത്ത പുതിയ ചട്ടക്കൂടില്‍ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍, നിയമ ലംഘനങ്ങള്‍, ഉള്ളടക്ക സ്രഷ്ടാക്കള്‍ക്കും ഇന്നൊവേറ്റര്‍മാര്‍ക്കും ഉള്ള ഇളവുകള്‍, മറ്റ് നിയന്ത്രണ തീരുമാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. നിര്‍ദിഷ്ട നിയന്ത്രണങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും കീഴില്‍ മാധ്യമ സ്ഥാപനങ്ങളും ഔട്ട്ലെറ്റുകളും സ്വന്തമാക്കാന്‍ വ്യക്തികളെ അനുവദിക്കുന്നത് പുതിയ നിയമത്തിന്റെ പ്രധാന വ്യവസ്ഥകളില്‍ ഒന്നാണ്.

നാല്‍പതിലേറെ വര്‍ഷത്തിനു ശേഷം രാജ്യത്ത് പുറപ്പെടുവിക്കുന്ന ആദ്യ മാധ്യമ നിയന്ത്രണ നിയമമാണിത്. വ്യക്തികളുടെയും വിവിധ മാധ്യമ സ്ഥാപനങ്ങളുടെയും മാധ്യമ പ്രവര്‍ത്തനം പുതിയ നിയമം നിയന്ത്രിക്കും. രാജ്യത്ത് പ്രചരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന മാധ്യമ ഉള്ളടക്കത്തിനുള്ള 20 പുതിയ മാനദണ്ഡങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ദേശീയ സ്വത്വം സംരക്ഷിക്കാനും എല്ലാ മാധ്യമ സ്ഥാപനങ്ങളും ഉള്ളടക്ക മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ട് പരസ്യത്തിനുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും ബാധകമാക്കാനും ഈ മാനദണ്ഡങ്ങള്‍ ലക്ഷ്യമിടുന്നു. തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം, ഉള്ളടക്കവും പരസ്യവും തമ്മിലുള്ള ആശയക്കുഴപ്പം തടയല്‍, വ്യക്തമായ പരസ്യ സന്ദേശങ്ങള്‍ ആവശ്യപ്പെടല്‍, ആരോഗ്യ പരസ്യങ്ങള്‍ പോലുള്ള അനുബന്ധ മേഖലകളില്‍ അനധികൃത ഉള്ളടക്കം നിരോധിക്കല്‍ എന്നിവ ചട്ടങ്ങളില്‍ ഉള്‍പ്പെടുന്നു.
നിയമ ലംഘനങ്ങള്‍ക്ക് മുന്നറിയിപ്പുകളും പത്തു ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും. നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് 20 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും. നിയമലംഘനം ആവർത്തിച്ചാൽ വ്യക്തികള്‍, സ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവക്ക് നല്‍കുന്ന ലൈസന്‍സുകള്‍ റദ്ദാക്കും.
പ്രാദേശിക സിനിമ, തിയേറ്റര്‍ നിര്‍മാണങ്ങള്‍, എഴുത്തുകാര്‍, സര്‍ഗപ്രതിഭകള്‍ എന്നിവര്‍ക്കുള്ള ഇളവുകള്‍ ഉള്‍പ്പെടെ പ്രാദേശിക ഉള്ളടക്കത്തെ പിന്തുണക്കാനായി കൗണ്‍സില്‍ പ്രോത്സാഹന സംവിധാനവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിദ്ധീകരണം, സിനിമ, ഇലക്‌ട്രോണിക് ഗെയിമുകള്‍ എന്നിവക്കായി നിയമം പ്രത്യേക പാക്കേജുകള്‍ അവതരിപ്പിക്കുകയും ബിസിനസ്സ് വികസനത്തെ പിന്തുണക്കാനായി ചെറുകിട സിനിമാശാലകളെ വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിക്കുകയും ചെയ്യുന്നു