ദുബായ് : സാധുവായ ഹജ് പെർമിറ്റ് ഇല്ലാതെ സൗദി അറേബ്യയിൽ എത്തുന്ന ഏതൊരു യു.എ.ഇ പൗരനും അരലക്ഷം ദിർഹം പിഴ ചുമത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്‌സ് ആന്റ് സകാത്ത് അറിയിച്ചു. എല്ലാ യു.എ.ഇ തീർത്ഥാടകർക്കും സുരക്ഷിതമായ ഹജ് അനുഭവം സമ്മാനിക്കാനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ തീരുമാനം. ഔദ്യോഗിക പെർമിറ്റ് ലഭിച്ചതിന് ശേഷമാണ് ഹജ് നിർവഹിക്കേണ്ടതെന്ന് അതോറിറ്റി അറിയിച്ചു. ഹജ് സീസണിലെ നടപടിക്രമങ്ങൾ നിയന്ത്രിക്കുന്ന ഹജ്, ഉംറ സിസ്റ്റത്തിന് കീഴിലുള്ള മന്ത്രിസഭാ തീരുമാനങ്ങൾക്ക് അനുസൃതമായാണ് തീരുമാനം.

യുഎഇ തീർത്ഥാടകർ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഔദ്യോഗിക നടപടിക്രമങ്ങൾ മറികടന്ന് സമയം, പണം, സുരക്ഷ തുടങ്ങിയ കാര്യങ്ങൾ അപകടത്തിലാക്കരുതെന്നും അതോറിറ്റി അഭ്യർത്ഥിച്ചു. വിശുദ്ധ സ്ഥലങ്ങളിലേക്ക് അനധികൃതമായി പ്രവേശിച്ച് യു.എ.ഇ തീർത്ഥാടകരുടെ ആസ്ഥാനത്തേക്ക് പോകുന്ന വ്യക്തികളുടെ എണ്ണം വർദ്ധിക്കുന്നത് തടയുന്നതിനാണ് ഈ നടപടി. അനധികൃതമായി ഹജ് നിർവഹിക്കാൻ ശ്രമിക്കുന്നത് യു.എ.ഇ ഹജ് കാര്യകാര്യ ഓഫീസ് ആസൂത്രണം ചെയ്ത സേവനങ്ങളെ തടസ്സപ്പെടുത്തുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. പെർമിറ്റ് ഇല്ലാതെ ഹജ് നിർവഹിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സൗദി അറേബ്യയും പ്രഖ്യാപിച്ചിട്ടുണ്ട്. പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കുന്നതോ അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നതോ പിടിക്കപ്പെടുന്നവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തും.