റിയാദ് : സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അ്യര്‍ഥന മാനിച്ച് സിറിയക്കെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിറിയന്‍ സാഹചര്യം മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ചര്‍ച്ച ചെയ്ത ശേഷം അമേരിക്കന്‍ വിദേശ മന്ത്രി സിറിയന്‍ വിദേശ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് സൗദി-യു.എസ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ നടത്തിയ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.


ഞാന്‍ ഇപ്പോള്‍ ചെയ്യുന്നതെല്ലാം മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനു വേണ്ടി മാത്രമാണ്. സിറിയക്കെതിരായ ഉപരോധങ്ങള്‍ ഞാന്‍ പിന്‍വലിക്കും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എന്നോട് ആവശ്യപ്പെടുന്നതെന്തും ഞാന്‍ ചെയ്യും. ലോകമെമ്പാടും അമേരിക്കക്ക് മികച്ച സഖ്യകക്ഷികളുണ്ട്. പക്ഷേ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനേക്കാള്‍ ശക്തരായ ആരും ഇല്ല. സൗദി അറേബ്യയെ പ്രതിരോധിക്കാന്‍ ഞാന്‍ മടിക്കില്ല. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയുടെയും നേതൃത്വത്തില്‍ സൗദി അറേബ്യ കൈവരിച്ച വികസനവും പരിവര്‍ത്തനവും അത്ഭുതകരമാണ്. സൗദി അറേബ്യയില്‍ ഞാന്‍ കണ്ടിട്ടുള്ള വാസ്തുവിദ്യാ പ്രതിഭ ലോകത്ത് മറ്റൊരിടത്തും ഞാന്‍ കണ്ടിട്ടില്ല.

അമേരിക്കയെയും അവരുടെ പങ്കാളികളെയും ഭീഷണിപ്പെടുത്തുന്ന ആരെയും ബലപ്രയോഗത്തിലൂടെ നേരിടും. സൗദി അറേബ്യക്കു വേണ്ടി പ്രതിരോധിക്കാന്‍ സൈനിക ശക്തി ഉപയോഗിക്കാന്‍ ഞാന്‍ മടിക്കില്ല. സൗദി കിരീടാവകാശി കഠിനാധ്വാനം ചെയ്യുന്നു. രാത്രിയില്‍ അദ്ദേഹം ഉറങ്ങുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഈ പ്രദേശം വികസിച്ചത് അതിന്റെ ജനങ്ങള്‍ കാരണമാണ്. മിഡില്‍ ഈസ്റ്റിന്റെ ഭാവി ഇവിടെ ആരംഭിക്കുന്നു. ഈ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങള്‍ അവിശ്വസനീയമാണ്. ലോകകപ്പിനും മറ്റ് ടൂര്‍ണമെന്റുകള്‍ക്കും സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്നത് അത്ഭുതകരമാണ്.
സല്‍മാന്‍ രാജാവിന്റെയും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നേതൃത്വത്തില്‍ മേഖലയില്‍ വലുതും അത്ഭുതകരവുമായ പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. റിയാദ് മുഴുവന്‍ ലോകത്തിന്റെയും ബിസിനസ് കേന്ദ്രമായി മാറും. സൗദി അറേബ്യയിലെ എണ്ണ ഇതര മേഖലകളുടെ വരുമാനം എണ്ണ മേഖലയേക്കാള്‍ കൂടുതലാണ്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സമാനതകളില്ലാത്ത മഹാനാണ്. ഇത്തവണത്തെ സൗദി സന്ദര്‍ശനം ചരിത്രപരമാണെന്ന് വിശദീകരിച്ച യു.എസ് പ്രസിഡന്റ്, നമ്മുടെ ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.
സൗദി, അമേരിക്കന്‍ ബന്ധം ഇന്ന് മുമ്പെന്നത്തേക്കാളും ശക്തമാണെന്നും ഭാവിയിലും അങ്ങനെ തന്നെ തുടരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി. ഈ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ലെബനോന്‍ ഹിസ്ബുല്ലയുടെയും ഇറാന്റെയും ഇരയാണ്. അയല്‍ക്കാരുമായി ഭാവി കെട്ടിപ്പടുക്കാന്‍ ലെബനോനെ സഹായിക്കാന്‍ ഞങ്ങള്‍ തയാറാണ്. ലെബനോനിലെ പുതിയ ഭരണകൂടം പ്രൊഫഷണലാണെന്നും ഏറ്റവും മികച്ചത് ആഗ്രഹിക്കുന്നുണ്ടെന്നും ഞാന്‍ കേള്‍ക്കുന്നു. ഹിസ്ബുല്ല ലെബനോനെ കൊള്ളയടിക്കുകയും അവിടെ ദുരിതം വിതക്കുകയും ചെയ്തു.
ഹൂത്തികളെ ഭീകര സംഘടനകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ബൈഡന്‍ ഭരണകൂടത്തിന്റെ നടപടി തെറ്റായ നടപടിയായിരുന്നു. ചിലര്‍ മരുഭൂമിയെ കൃഷിയിടങ്ങളാക്കി മാറ്റി, ഇറാന്‍ അവരുടെ കൃഷിയിടങ്ങളെ മരുഭൂമികളാക്കി മാറ്റി. ഇറാന്‍ സായുധ സംഘങ്ങളെ പിന്തുണക്കുന്നതിന് പകരം സ്വന്തം രാഷ്ട്രം കെട്ടിപ്പടുക്കണം. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കുക സാധ്യമാണ്. മുന്‍കാല സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും പുതിയ പങ്കാളിത്തങ്ങള്‍ സ്ഥാപിക്കാനും അമേരിക്ക തയാറാണ്. ഇറാന്‍ ഒലീവ് ശാഖ നിരസിച്ചാല്‍, ഉപരോധങ്ങളിലൂടെ ഞങ്ങള്‍ ഏറ്റുമുട്ടല്‍ തുടരും. ലോകത്തെ സുരക്ഷിതമാക്കാന്‍ ഇറാനുമായി ഒരു കരാര്‍ ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ഇറാനുള്ള ഞങ്ങളുടെ ഓഫര്‍ എന്നെന്നേക്കുമായി നിലനില്‍ക്കില്ല.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം തടയാന്‍ ഞങ്ങള്‍ സഹായിച്ചു. ഉക്രൈന്‍ ചര്‍ച്ചകള്‍ സുഗമമാക്കുന്നതില്‍ സൗദി അറേബ്യയുടെ ക്രിയാത്മക പങ്കിന് ഞാന്‍ നന്ദി പറയുന്നു. ഞങ്ങള്‍ ഒരു യുദ്ധത്തിലും ഏര്‍പ്പെടില്ല. സമാധാനം കൊണ്ടുവരാന്‍ ഞങ്ങള്‍ ഞങ്ങളുടെ സൈനിക ശക്തി ഉപയോഗിക്കും. എനിക്ക് എപ്പോഴും സമാധാനമാണ് ഇഷ്ടം. കപ്പലുകളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ നിര്‍ത്താന്‍ ഹൂത്തികള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സമ്മതിച്ചു. ഹൂത്തികള്‍ക്കെതിരായ ആക്രമണങ്ങള്‍ നിര്‍ത്താന്‍ ഞങ്ങളും സമ്മതിച്ചു – ട്രംപ് പറഞ്ഞു.