റിയാദ്: ഓൺലൈൻ ഓർഡറുകൾ കൃത്യം സ്ഥലത്ത് ഡെലിവറി ചെയ്തില്ലെങ്കിൽ പിഴ ഈടാക്കുംമെന്ന മുന്നറിയിപ്പുമായി സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി. രാജ്യത്ത് ഓൺലൈൻ വഴി ഓർഡറുകൾ നൽകുന്നത് കുത്തനെ കൂടിയിട്ടുണ്ട്. ഇങ്ങിനെയുള്ള ഓർഡറുകൾ ഉപഭോക്താവ് പണമടക്കുമ്പോൾ ആപ്പിൽ നൽകിയ അതേ ലൊക്കേഷനിൽ തന്നെ എത്തിച്ചിരിക്കണം. ഇതല്ലാത്ത രീതികളിലൂടെ ഓർഡർ സ്വീകരിക്കാൻ ഉപഭോക്താവിനെ നിർബന്ധിച്ചാലാണ് പിഴയുണ്ടാകുക. അയ്യായിരം റിയാലാണ് കമ്പനിക്ക് പിഴയായി ഈടാക്കുക.

ഇതിനായി ചെയ്യേണ്ടത് ഇതാണ്. വസ്തുക്കൾ കൃത്യമായി ലഭിച്ചില്ലെങ്കിൽ ഓർഡർ ചെയ്ത കമ്പനിയിൽ പരാതി നൽകണം. അവിടെ നിന്നും അഞ്ച് ദിവസത്തിനകം മറുപടി നൽകി പരിഹാരമുണ്ടാകും. ഇല്ലെങ്കിൽ നേരെ ട്രാൻസ്‌പോട്ട് അതോറിറ്റിയിലേക്ക് പരാതി നൽകാം. ഇതിനായി https://www.tga.gov.sa എന്ന വെബ്‌സൈറ്റിൽ പ്രവേശിക്കുക. ഏറ്റവും മുകളിലെ ഇലക്ട്രോണിക് സർവീസസിൽ ക്ലിക്ക് ചെയ്ത് Beneficiary Services പോർട്ടൽ തിരഞ്ഞെടുക്കണം. ഇവിടെ ഇഖാമ വിവരങ്ങൾ നൽകി നഫാത്ത് വഴി പ്രവേശിച്ച് വിവരങ്ങളും സ്ലിപ്പുകളും അറ്റാച്ച് ചെയ്യണം. പരിശോധിച്ച് പിഴ ഈടാക്കുകയും ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കുകയും ചെയ്യും. ഇടപാടുകളുടെ സ്ലിപ്പുകളും സ്‌ക്രീൻഷോട്ടുകളും ഇതിനായി സൂക്ഷിച്ച് വെക്കാം. 19929 എന്ന നമ്പർ വഴിയും ഉപഭോക്താക്കൾക്ക് പരാതി നൽകാവുന്നതാണ്. ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിന്റെ ഭാഗമാണ് നിയമം.