റിയാദ്: ലെനോവയുമായി സഹകരിച്ച് സൗദിയില്‍ സ്ഥാപിക്കുന്ന ഇലക്ട്രോണിക് നിര്‍മ്മാണ ഫാക്ടറി അലാറ്റിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് റിയാദില്‍ തുടക്കമായി. ലീപ്പ് എക്സിബിഷന്‍ വേദിയിലാണ് ഫാക്ടറിയുടെ തറക്കല്ലിടല്‍ കര്‍മ്മം നടന്നത്. ഇരുന്നൂറ് കോടി ഡോളര്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ഫാക്ടറി അടുത്ത വര്‍ഷത്തോടെ പ്രവര്‍ത്തന സജ്ജമാകും. റിയാദില്‍ സ്പെഷ്യൽ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ് സോണിലാണ് കമ്പനി നിര്‍മ്മിക്കുന്നത്. 200,000 ചതുരശ്ര മീറ്റർ വിസ്തൃതിയില്‍ ഉയർന്ന സുസ്ഥിരതാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഫാക്ടറി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫാക്ടറിയില്‍ സെർവറുകൾക്ക് പുറമേ ദശലക്ഷക്കണക്കിന് ഡെസ്‌ക്‌ടോപ്പ്, ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകൾ “മെയ്ഡ് ഇൻ സൗദി അറേബ്യ” ലേബലില്‍ ഉത്പാദിപ്പിക്കും. 15,000 നേരിട്ടുള്ള തൊഴിലവസരങ്ങളും 45,000 പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതാണ് പദ്ധതി. മൂന്ന് വർഷത്തേക്ക് കൺവേർട്ടിബിൾ സീറോ-ഇന്‍ററസ്റ്റ് ബോണ്ടുകൾ വഴി ധനസമാഹരണം നടത്തിയാണ് ഫാക്ടറി നിര്‍മ്മാണത്തിനാവശ്യമായ 200 കോടി ഡോളർ തുക കണ്ടെത്തിയത്.
