ജിദ്ദ: സൗദിയിൽ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ പുതിയ ചട്ടങ്ങൾ വരുന്നു. കുടുംബ പേര് ഉൾപ്പെടെയുള്ള ട്രേഡ് മാർക്കുകൾ ഉപയോഗിക്കാൻ പുതിയ നിബന്ധനകൾ നടപ്പാക്കും. ഇതിനു മുന്നോടിയായുള്ള ചട്ടങ്ങൾ പൊതുജനത്തിന്റെ അഭിപ്രായം തേടാനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ പേരുകളുടെ സംരക്ഷണവും സുതാര്യതയും ഉറപ്പാക്കുന്നതിനാണ് പുതിയ ചട്ടങ്ങൾ മന്ത്രാലയം അവതരിപ്പിക്കുന്നത്. ഇതിനായി പൊതുജനാഭിപ്രായം സ്വീകരിച്ചുകൊണ്ടാണ് വാണിജ്യ മന്ത്രാലയം നിയമത്തിന്റെ അന്തിമ കരട് തയ്യാറാക്കുന്നത്. ഇസ്തിത്ത്‌ലാ പ്ലാറ്റ്‌ഫോം വഴി ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം.
പ്രധാന നിയമങ്ങൾ: സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന് അപേക്ഷ നൽകുന്നതുമുതൽ 60 ദിവസത്തിനുള്ളിൽ ട്രേഡ് മാർക്കുകൾ അനുവദിക്കും. കുടുംബ പേരുകളും ട്രേഡ് മാർക്കുകളായി സമർപ്പിക്കാവുന്നതാണ്. എന്നാൽ അപേക്ഷകന്റെ ഔദ്യോഗിക ഐഡന്റിറ്റിയിൽ കുടുംബ പേരു ഉൾപ്പെട്ടിരിക്കണം. നഗരങ്ങൾ, പ്രദേശങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവയുടെ പേരുകൾ ഉപയോഗിക്കാൻ ചട്ടങ്ങളോടെ അനുമതി നൽകിയിട്ടുണ്ട്. സമാനമായ പേരുകൾ ട്രേഡ് മാർക്കായി ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഇത്തരം വ്യാജ ട്രേഡ് മാർക്കുകൾ കണ്ടെത്തിയാൽ കടുത്ത ശിക്ഷ നൽകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.