ജിദ്ദ: ജിദ്ദ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരുടെ എണ്ണം 4.91 കോടി കവിഞ്ഞു. സര്‍വകാല റെക്കോര്‍ഡാണിത്. 2023നെ അപേക്ഷിച്ച് 14 ശതമാനമാണ് 2024ൽ യാത്രക്കാരുടെ വർധന. വിമാന സർവീസുകളിലും 11 ശതമാനം വർധനവ് രേഖപ്പെടുത്തി. 2.78 ലക്ഷത്തിലേറെ വിമാന സർവീസുകളാണ് ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ നടന്നത്. കൈകാര്യം ചെയ്ത ബാഗേജുകളുടെ എണ്ണ 4.71 കോടി കവിഞ്ഞു. ബാഗേജുകളുടെ എണ്ണം 21 ശതമാനം തോതില്‍ വര്‍ധിച്ചു.

യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയ ദിവസം ഡിസംബര്‍ 31 ആണ്. 1,74,600ലേറെ യാത്രക്കാരാണ് ഈ ദിവസം ജിദ്ദ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത്. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ജിദ്ദ എയര്‍പോര്‍ട്ടിലെത്തിയ മാസവും ഡിസംബറാണ്. 47 ലക്ഷത്തിലേറെ യാത്രക്കാരാണ് ഡിസംബറിൽ മാത്രമെതതിയത്.
ഭരണാധികാരികളുടെ പിന്തുണയോടെ ജിദ്ദ എയര്‍പോര്‍ട്ടില്‍ നടപ്പാക്കിയ പശ്ചാത്തല വികസന പദ്ധതികളുടെ ഫലമായുണ്ടായ അതിവേഗ വളര്‍ച്ചയാണ് ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി സി.ഇ.ഒ എന്‍ജിനീയര്‍ മാസിന്‍ ജൗഹര്‍ പറഞ്ഞു. ജിദ്ദ എയര്‍പോര്‍ട്ടിനെ ആഗോള ഹബ് ആക്കി മാറ്റുന്നതിലും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിലും വിനോദസഞ്ചാരവും വ്യാപാരവും സാധ്യമാക്കുന്നതിലും ഇരു ഹറമുകളുടെയും പ്രവേശന കവാടമെന്നോണം പ്രവര്‍ത്തിക്കുന്നതിലും ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി വിഷന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സൗദി അറേബ്യയുടെ യശസ്സിന് അനുയോജ്യമായ നിലക്ക് മികച്ച സേവനങ്ങള്‍ നല്‍കാന്‍ ടീം വര്‍ക്കിലൂടെ ഫലപ്രദമായ സഹകരണം കാഴ്ചവെച്ചതിന് എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, സ്വകാര്യ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും എന്‍ജിനീയര്‍ മാസിന്‍ ജൗഹര്‍ നന്ദിയും അഭിനന്ദനവും അറിയിച്ചു.