കരിപ്പൂർ: കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയർ കേരള 2025ൽ സർവീസ് തുടങ്ങും. ആഭ്യന്തര സർവീസ് തുടങ്ങുന്നതിനുള്ള എൻഒസി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽനിന്ന് എയർ കേരളയ്ക്ക് ലഭിച്ചു. ഏപ്രിലിലാണ് എയർ കേരള പറന്നുതുടങ്ങുക. എയർ ഓപറേഷൻ സർട്ടിഫിക്കറ്റാണ് ഇനി ലഭിക്കാനുള്ളത്. ഇതുകൂടി ലഭിച്ചാൽ സർവീസ് തുടങ്ങും.
ആഭ്യന്തര സർവീസാണ് തുടക്കത്തിൽ എയർ കേരള ലക്ഷ്യമിടുന്നത്. നെടുമ്പാശേരിയിൽനിന്ന് ഹൈദരാബാദിലേക്കാകും ആദ്യ സർവീസ്. കരിപ്പൂർ, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽനിന്നും സർവീസുണ്ടാകും. എയർ ഓപറേഷൻ സർട്ടിഫിക്കറ്റ് ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അധികൃതർ പറഞ്ഞു.

എടിആർ 72 – 600 ഇനത്തിൽപ്പെട്ട മൂന്ന് എയർ ക്രാഫ്റ്റുകളാണ് സർവീസിനായി ഉപയോഗിക്കുക. രണ്ടാംഘട്ടത്തിൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ച് വിദേശ രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിക്കാൻ പദ്ധതിയുണ്ട്. അനുമതി ലഭിച്ചാൽ കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്ന് തായ്ലൻഡ്, വിയറ്റ്നാം, മലേഷ്യ, യുഎഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ സെക്ടറുകൾക്ക് സർവീസിന് മുൻഗണന നൽകുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.
എയർ കേരളയിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 2023 ലാണ് സെറ്റ്‌ഫ്ലൈ ഏവിയേഷൻ എയർ കേരള സർവീസ് ആരംഭിക്കാൻ തീരുമാനിച്ചത്. അഫി അഹമ്മദ് ചെയർമാനായ കമ്പനിയുടെ ആസ്ഥാനം കൊച്ചിയാണ്. വരും നാളുകളിൽ മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിമാന കമ്പനിയാക്കി എയർ കേരളയെ മാറ്റുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.
യുഎസിൽ H-1B വിസയിൽ വരുന്നത് വൻ മാറ്റം
നേരത്തെ എയർ കേരള പാസഞ്ചർ സർവീസുകൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പടെയുള്ള ചരക്കു നീക്ക സാധ്യതകളെ കുറിച്ചും പഠിച്ചു വരികയാണെന്ന് കമ്പനി വൈസ് ചെയർമാൻ അയൂബ് കല്ലട പറഞ്ഞിരുന്നു. 2025ന്‍റെ ആദ്യപാദത്തിൽ മൂന്ന് വിമാനങ്ങൾ ഉപയോഗിച്ച് ഡൊമസ്റ്റിക് സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യമിടുന്നതന്നും. തുടർന്ന് രാജ്യാന്തര സർവീസും ആരംഭിക്കുമെന്നും കമ്പനി നേരത്തെ അറിയിച്ചിരുന്നു.
പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളമെന്നാണ് എയർ കേരള തുടങ്ങാൻ കാരണമെന്ന് കമ്പനി അധികൃതർ നേരത്തെ പറഞ്ഞിരുന്നു. കൂടുതൽ പ്രവാസികൾ ഉള്ളതുകൊണ്ട് തന്നെ കുറഞ്ഞ ചെലവില്‍ യാത്രാസൗകര്യവും ആവശ്യമാണ്. ടൂറിസം സാധ്യതകളും ഏറെയാണെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. ആഭ്യന്തര റൂട്ടിൽ എടിആര്‍ 72 – 600 ആണ് പരിഗണിക്കുന്നതെങ്കിൽ അന്തര്‍ദേശീയ ഹ്രസ്വ-ഇടത്തരം റൂട്ടുകളില്‍ ഇന്ധനകാര്യക്ഷതയുള്ള മറ്റുവിമാനങ്ങള്‍ പ്രയോജനപ്പെടുത്തും.