റിയാദ് – സൂപ്പര്‍ സ്‌പെഷ്യലൈഷന്‍ നേടിയ അതിവിദഗ്ധ ഡോക്ടര്‍മാര്‍ അടക്കം 2,645 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദിയില്‍ ഇതുവരെ പ്രീമിയം ഇഖാമ അനുവദിച്ചതായി ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍ അറിയിച്ചു. പ്രീമിയം ഇഖാമ അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കുന്ന അസാധാരാണ കഴിവുകളുള്ള, 56 രാജ്യങ്ങളില്‍ നിന്നുള്ള, 152 ഹെല്‍ത്ത് സ്‌പെഷ്യാലിറ്റികളില്‍ പെട്ട ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രീമിയം ഇഖാമ ലഭിച്ചിട്ടുണ്ട്.
മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും അസാധാരണമായ കഴിവും യോഗ്യതകളുമുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആകര്‍ഷിക്കാനും നേരത്തെ സ്വീകരിച്ച നടപടികളുടെ തുടര്‍ച്ചയായാണ് ഇത്രയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രീമിയം ഇഖാമ അനുവദിച്ചത്. ആരോഗ്യ മേഖലാ പരിവര്‍ത്തന പ്രോഗ്രാമുകളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാനും, ജീവിത നിലവാരം ഉയര്‍ത്തുകയും സാമൂഹത്തിന്റെ ചൈതന്യം വര്‍ധിപ്പിക്കുകയും ചെയ്യുന്ന വിധത്തില്‍ മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഘട്ടത്തിന്റെ ആവശ്യകതകള്‍ക്കനുസൃതമായാണ് പ്രീമിയം ഇഖാമ അനുവദിക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
അസാധാരണ കഴിവുകളുള്ളവര്‍ക്കുള്ള ഇഖാമ, പ്രതിഭകള്‍ക്കുള്ള ഇഖാമ, ബിസിനസ് നിക്ഷേപകര്‍ക്കുള്ള ഇഖാമ, സംരംഭകര്‍ക്കുള്ള ഇഖാമ, റിയല്‍ എസ്റ്റേറ്റ് ഉടമക്കുള്ള ഇഖാമ, കാലയളവ് പ്രത്യേകം നിര്‍ണയിച്ച ഇഖാമ, കാലയളവ് നിര്‍ണയിക്കാത്ത ഇഖാമ എന്നീ ഏഴിനം ഉല്‍പന്നങ്ങളാണ് പ്രീമിയം റെസിഡന്‍സി സെന്റര്‍ നല്‍കുന്നത്. കുടുംബത്തോടൊപ്പം സൗദിയില്‍ താമസിക്കല്‍, റിയല്‍ എസ്റ്റേറ്റുകള്‍ സ്വന്തം ഉടമസ്ഥതയില്‍ വാങ്ങല്‍, ബന്ധുക്കള്‍ക്ക് ആതിഥ്യം നല്‍കല്‍, ബിസിനസ് ചെയ്യാനുള്ള അവകാശം, വിസയില്ലാതെ സൗദിയില്‍ നിന്ന് പുറത്തുപോകാനും രാജ്യത്ത് തിരികെ പ്രവേശിക്കാനുമുള്ള അനുമതി എന്നിവ അടക്കം നിരവധി സവിശേഷതകള്‍ പ്രീമിയം ഇഖാമ ഉടമകള്‍ക്ക് ലഭിക്കും.
