GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയില്‍ മൂന്നു മാസം നീണ്ടുനിന്ന മധ്യാഹ്ന വിശ്രമ നിയമം ഇന്ന് അവസാനിച്ചു

ജിദ്ദ – സൗദിയില്‍ മൂന്നു മാസം നീണ്ടുനിന്ന മധ്യാഹ്ന വിശ്രമ നിയമം ഇന്ന് അവസാനിച്ചു. എല്ലാ വര്‍ഷവും ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് മധ്യാഹ്ന വിശ്രമ നിയമം നടപ്പിലാക്കുന്നത്. ഇക്കാലത്ത് ഉച്ചക്ക് പന്ത്രണ്ടു മുതല്‍ വൈകീട്ട് മൂന്നു വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ വെയിലേല്‍ക്കുന്ന നിലയില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിന് വിലക്കുണ്ട്. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കാനും അവരുടെ ഉല്‍പാദനക്ഷമത ഉയര്‍ത്താനുമാണ് മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

സ്വകാര്യ മേഖലാ തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷ സംരക്ഷിക്കാന്‍ ശ്രമിച്ചും ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും ആരോഗ്യപരമായ അപകടങ്ങളില്‍ നിന്ന് തൊഴിലാളികളെ അകറ്റിനിര്‍ത്താനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നത്. മധ്യാഹ്ന വിശ്രമ നിയമത്തിന് അനുസൃതമായി തൊഴിലാളികളുടെ ജോലി സയമം സ്വകാര്യ സ്ഥാപനങ്ങള്‍ ക്രമീകരിക്കുകയാണ് വേണ്ടത്.

അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തുന്ന തൊഴിലാളികള്‍ക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാര്‍ക്കും മധ്യാഹ്ന വിശ്രമ നിയമം ബാധകമല്ല. ഈ വിഭാഗം തൊഴിലാളികള്‍ക്ക് വെയിലില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ തൊഴിലുടമകള്‍ ഏര്‍പ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളില്‍ ഒരാള്‍ക്ക് മൂവായിരം റിയാല്‍ തോതില്‍ പിഴ ചുമത്താന്‍ നിയമം അനുശാസിക്കുന്നു. നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും.

അതേസമയം, മാനവശേഷി (ഹ്യൂമന്‍ റിസോഴ്‌സ്) തൊഴിലുകളില്‍ വിദേശികളെ നിയമിക്കുന്നതിന് വിലക്കുണ്ടെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. മാനവശേഷി തൊഴിലുകള്‍ സൗദികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വര്‍ക്ക് പെര്‍മിറ്റില്‍ രേഖപ്പെടുത്തിയതല്ലാത്ത തൊഴിലുകളില്‍ ജോലി ചെയ്യാന്‍ വിദേശികള്‍ക്ക് അനുമതിയില്ലെന്നും, ജീവനക്കാരെ നിയമിക്കാനും പിരിച്ചുവിടാനും അധികാരമുള്ള നിലക്ക് എക്‌സിക്യൂട്ടീവ് മാനേജര്‍ തസ്തികകയില്‍ വിദേശിയെ നിയമിക്കാന്‍ സ്വകാര്യ കമ്പനിക്ക് അവകാശമുണ്ടോയെന്ന ഉപയോക്താക്കളില്‍ ഒരാളുടെ അന്വേഷണത്തിന് മറുപടിയായി മന്ത്രാലയം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!