ദുബായ്: യുഎഇ സര്‍ക്കാര്‍ രാജ്യത്തെ വിസ നിയമലംഘകര്‍ക്കായി നേരത്തേ പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പുമായി ബന്ധപ്പെട്ട നിബന്ധനകളും നിര്‍ദേശങ്ങളും പുറത്തുവിട്ട് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് & പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). യുഎഇയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് ഒന്നുകില്‍ പുതിയ വിസയിലേക്ക് മാറി തങ്ങളുടെ റസിഡന്‍സി സ്റ്റാറ്റസ് ക്രമപ്പെടുത്താനോ അല്ലെങ്കില്‍ പിഴയടക്കാതെ രാജ്യം വിടാനോ ഉള്ള സുവര്‍ണാവസരമാണ് സെപ്റ്റംബര്‍ ഒന്ന് ഞായറാഴ്ച ആരംഭിക്കുന്ന രണ്ട് മാസത്തെ യുഎഇ വിസ പൊതുമാപ്പ് പ്രോഗ്രാം.
യുഎഇയിലേക്ക് വീണ്ടും തിരികെ വരാം
വിസ കാലാവധി കഴിഞ്ഞുള്ള അധിക താമസത്തിന് പിഴയോ രാജ്യത്തു നിന്ന് പുറത്തുകടക്കാന്‍ എക്സിറ്റ് ഫീസോ ഈടാക്കില്ലെന്ന് പൊതുമാപ്പ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പ്രഖ്യാപിക്കുന്നതിനായി ഐസിപി അധികൃതര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യുഎഇയിലേക്ക് വീണ്ടും തിരിച്ചുവരുന്നതിന് പ്രവേശന വിലക്ക് ഉണ്ടായിരിക്കില്ല. മറ്റൊരു സാധുവായ വിസയില്‍ അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും യുഎഇയിലേക്ക് മടങ്ങാം. ടൂറിസ്റ്റ് വിസകളും കാലഹരണപ്പെട്ട റെസിഡന്‍സി വിസകളും ഉള്‍പ്പെടെ എല്ലാത്തരം വിസകളും പൊതുമാപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. യുഎഇയില്‍ ജനിച്ചവര്‍ക്ക് ആവശ്യമായ രേഖകളുമില്ലെങ്കില്‍ അവര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താനും പദവി ശരിയാക്കാനും കഴിയും. സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ക്കും പൊതുമാപ്പിനായി അപേക്ഷിക്കാം. പൊതുമാപ്പ് പ്രകാരം എക്‌സിറ്റ് പെര്‍മിറ്റ് ലഭിച്ചുകഴിഞ്ഞാല്‍ 14 ദിവസത്തിനകം യുഎഇ വിടണമെന്ന് നിബന്ധനയുണ്ട്.
പൊതുമാപ്പ് പരിപാടി ‘നിയമത്തോടുള്ള ബഹുമാനം, സഹിഷ്ണുത, അനുകമ്പ, സാമൂഹിക ഐക്യം’ എന്നിവ പ്രോത്സാഹിപ്പിക്കുന്നുവെന്ന് യുഎഇ പറഞ്ഞു. വിസ, താമസ നിയമ ലംഘകര്‍ക്ക് ലളിതവും എളുപ്പമുള്ളതുമായ നടപടിക്രമങ്ങളിലൂടെ അവരുടെ നില ശരിയാക്കാന്‍ ഇത് അവസരം നല്‍കുന്നു. അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും സുരക്ഷിതമായി പുറത്തുകടക്കാനും അല്ലെങ്കില്‍ നിയമാനുസൃതമായി രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും ഇത് അവരെ പ്രാപ്തരാക്കുന്നു.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
സെപ്റ്റംബർ ഒന്നിന് ആരംഭിച്ച് രണ്ട് മാസത്തേക്കാണ് പൊതുമാപ്പ് പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. ടൂറിസ്റ്റ് വിസ, വിസിറ്റ് വിസ, റസിഡന്‍സ് വിസ ഉള്‍പ്പെടെയുള്ള താമസ നിയമലംഘനങ്ങള്‍ നടത്തിയവര്‍ക്ക് അപേക്ഷിക്കാം. യുഎഇ റസിഡന്‍സി വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്കും സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ക്കും അപേക്ഷിക്കാം. വിദേശികളുടെ യുഎഇയില്‍ ജനിച്ച മക്കള്‍ക്ക് ജനനത്തീയതി മുതല്‍ നാല് മാസത്തിനുള്ളില്‍ അവന്റെ/അവളുടെ റെസിഡന്‍സി രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ അവര്‍ക്കും പൊതുമാപ്പിന് അപേക്ഷിക്കാം.
അനധികൃതമായി പ്രവേശിച്ചവര്‍ക്ക് അര്‍ഹതയില്ല
അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവര്‍ക്ക് പൊതുമാപ്പിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 2024 സെപ്റ്റംബർ ഒന്നിന് ശേഷമുള്ള റസിഡന്‍സി, വിസ ലംഘകര്‍ക്കും പൊതുമാപ്പിന് അപേക്ഷിക്കാന്‍ അനുവാദമില്ല. യുഎഇയിലോ ഏതെങ്കിലും ജിസിസി രാജ്യത്തിലോ നാടുകടത്തല്‍ കേസുകളുള്ളവര്‍ക്കും സെപ്റ്റംബര്‍ ഒന്നിന് ശേഷം ഒളിവില്‍ കഴിയുന്നവര്‍ക്കും പൊതുമാപ്പിന് അപേക്ഷിക്കാനാകില്ലെന്നും അധികൃതര്‍ അറിയിച്ചു.
നിയമലംഘനത്തിന് പിഴകളുണ്ടാകുമോ?
പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ഒരുവിധത്തിലുള്ള പിഴകളും ഉണ്ടാവില്ല. ഓവര്‍സ്‌റ്റേ ഫൈനോ റസിഡന്‍സിയും ടൂറിസ്റ്റ് വിസയും കാന്‍സല്‍ ചെയ്യുന്ന വേളയിലുള്ള ഫൈനോ ഈടാക്കില്ല. നിയമപരമായി യുഎഇ വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്സിറ്റ് പാസോ എക്‌സിറ്റ് ഫീസോ ഉണ്ടാകില്ല. തങ്ങളുടെ റസിഡന്‍സി സ്റ്റാറ്റസ് പരിഷ്‌കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പിഴയില്ല. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നതിന്റെ ഫലമായുണ്ടാകുന്ന ഭരണപരമായ പിഴയും ഈടാക്കില്ല. കാലഹരണപ്പെട്ട യുഎഇ ദേശീയ ഐഡിയുമായി ബന്ധപ്പെട്ട പിഴകളോ തൊഴില്‍ കരാര്‍ നല്‍കാത്തതോ തൊഴില്‍ കരാര്‍ പുതുക്കാത്തതോ സംബന്ധിച്ച പിഴകളോ ഉണ്ടാവില്ല.
പൊതുമാപ്പിന് എവിടെ അപേക്ഷിക്കണം?
ഓരോ എമിറേറ്റിനും വ്യത്യസ്ത കേന്ദ്രങ്ങളിലാണ് പൊതുമാപ്പിന് അപേക്ഷ നല്‍കേണ്ടത്. ദുബായില്‍, എല്ലാ ആമിര്‍ സെന്ററുകളിലും പൊതുമാപ്പ് സേവനങ്ങള്‍ ലഭിക്കും. ഇതിനു പുറമെ, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജിഡിആര്‍എഫ്എ) അല്‍ അവീറിലെ ദുബായ് കേന്ദ്രത്തിലും അപേക്ഷിക്കാം. അബുദാബിയില്‍ അല്‍ ദഫ്ര, സുവൈഹാന്‍, അല്‍ മഖ, അല്‍ ഷഹാമ എന്നിവിടങ്ങളിലാണ് ഐസിപി കേന്ദ്രങ്ങള്‍.
സേവന കേന്ദ്രങ്ങള്‍ രാവിലെ 7 മുതല്‍ രാത്രി 8 വരെ തുറന്നിരിക്കും. അവിടെ ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തും. പൊതുമാപ്പ് അപേക്ഷകള്‍ യുഎഇയുടെ മറ്റ് ഭാഗങ്ങളിലുള്ള ഐസിപി കേന്ദ്രങ്ങളിലും നല്‍കാം. സേവന അപേക്ഷകള്‍ മുഴുസമയവും ഓണ്‍ലൈനിലും ലഭ്യമാണ്. സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ തന്നെ അപേക്ഷകര്‍ക്ക് ഐസിപിയുടെ ഇലക്ട്രോണിക്, സ്മാര്‍ട്ട് ചാനലുകള്‍ വഴിയും അംഗീകൃത ടൈപ്പിങ് സെന്ററുകള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. ബയോമെട്രിക് വിരലടയാളത്തിന് മാത്രം ഇവര്‍ സേവന കേന്ദ്രങ്ങളില്‍ ഹാജരായാല്‍ മതിയാവും.
















Leave a Reply